വാഹനത്തിലുണ്ടായിരുന്ന ലിവർ എടുത്ത് അടിച്ചു; കൊല്ലം അഞ്ചലിൽ അയൽവാസികൾ തമ്മിൽ സംഘർഷം

കൊല്ലം അഞ്ചലിൽ അയൽവാസികൾ തമ്മിൽ സംഘർഷം. ആർച്ചൽ വിഷ്ണുവിലാസത്തിൽ എസ്. വിജയനാണ്(55) സംഘർഷത്തിൽ പരിക്കേറ്റത്. തലക്ക് മുറിവേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയന്റെ അയൽവാസിയായ ആർച്ചൽ സ്നേഹഭവനിൽ ബിജുവാണ് (45) ആക്രമണം നടത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ നാളുകളായി പ്രശ്നത്തിലാണെന്ന് പൊലീസ് പറഞ്ഞു. പൂർവ വൈരാഗ്യത്തിന്റെ പുറത്തായിരുന്നു ഇന്നലെ നടന്ന ആക്രമണം.
ഏരൂർ നെട്ടയത്ത്കോണത്താണ് സംഭവം. പിക്കപ്പ് വാനുമായി ഓട്ടം പോയ ബിജുവിനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന വിജയൻ നെട്ടയത്ത്കോണത്തുവെച്ച് തടഞ്ഞുനിർത്തി വാഹനത്തെയും ബിജുവിനെയും ആക്രമിച്ചു. ഇതേത്തുടർന്ന് ബിജു വാഹനത്തിലുണ്ടായിരുന്ന ലിവർ എടുത്ത് വിജയനെ തിരിച്ചാക്രമിച്ചു. തലക്കും കാൽമുട്ടിനും പരിക്കേറ്റ നിലയിൽ നാട്ടുകാർ വിജയനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയന്റെ ആക്രമണത്തിൽ ബിജുവിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ബിജു പിക്കപ്പുമായി ഏരൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ബിജുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന വിജയന്റെ തലക്കേറ്റ മുറിവിന് ഒൻപത് തുന്നലുകളുണ്ട്.
മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് സംസ്ഥാനത്തെ മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് നേരെ ആക്രമണം. മന്ത്രി വി ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ദിനേഷിനാണ് മർദ്ദനേമേറ്റത്. ഇന്നലെ രാത്രി 8.45ഓടെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. വീടിനുള്ളിൽ കാർ പാർക്ക് ചെയ്തതിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.
ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റു വീണപ്പോൾ നിലത്തിട്ട് മർദ്ദിച്ചു. സംഭവത്തിൽ ഗുണ്ടകളടക്കം മൂന്ന് പേർ പിടിയിലായി. അഖിലേഷ്, ജയരാജ്, വ്യാസൻ എന്നിവരാണ് പിടിയിലായത്.


