സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; യുവതിയുടെ കൈപ്പത്തിയ്ക്ക് വെട്ടി അമ്മാവൻ

തിരുവനന്തപുരം കിളിമാനൂരിൽ യുവതിയെ അമ്മാവൻ ആക്രമിച്ചതായി പരാതി. തർക്കത്തെ തുടർന്ന്
യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടി മാറ്റിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. കൈപ്പത്തി പൂർണമായി അറ്റുപോയെന്നാണ് വിവരം. പരിക്കേറ്റ സിന്ധുവിനെ (43) മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അമ്മാവൻ മണിക്കുട്ടനായി (60) പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. സിന്ധുവിൻറെ വലത് കൈ അറ്റനിലയിലാണ്. സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് അമ്മാവനും സിന്ധുവും തമ്മിൽ വാക്ക് തർക്കമുണ്ടായത്. പിന്നീട് മണിക്കുട്ടൻ സിന്ധുവിൻറെ കൈക്ക് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഉടൻ അയൽവീട്ടിലേക്ക് ഓടിക്കയറിയ സിന്ധുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വെഞ്ഞാറംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം സിന്ധുവിനെ പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇരുവരും തമ്മിൽ ഇതിനുമുൻപും പ്രശനങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. അമ്മാവൻ ഇതിനുമുൻപും സിന്ധുവിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. ബന്ധുക്കളുടെ പരാതിയിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിക്കുട്ടൻ ഒളിവിൽ പോയെന്നാണ് ലഭിക്കുന്ന വിവരം.




