എഡിഎം നവീൻബാബുവിനെതിരായ പരാതി…സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തയ്യാറാക്കിയതോ…

തിരുവനന്തപുരം: എഡിഎം നവീൻബാബുവിനെതിരായ പരാതി മരണശേഷം തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തയ്യാറാക്കിയതാണെന്ന സംശയം ബലപ്പെടുന്നു. ഔദ്യോഗിക മാർഗ്ഗത്തിലൂടെയല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ പരാതി എഡിഎം കൈക്കൂലി വാങ്ങിയെന്ന ആരോപണം ബലപ്പെടുത്താൻ ആയുധമാക്കുകയായിരുന്നു. വ്യാജപരാതിക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

എഡിഎമ്മിൻ്റെ ദാരുണമരണത്തിൻറെ ഞെട്ടലിനിടെയാണ് പരാതി വ്യാപകമായി പ്രചരിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്ന നിലക്കായിരുന്നു പ്രചാരണം. പെട്രോൾ പമ്പിൻ്റെ അനുമതി ബോധപൂർവ്വം വൈകിപ്പിച്ച് ഒടുവിൽ 98500 രൂപ കൈക്കൂലി നൽകിയതിന് പിന്നാലെ അനുമതി നൽകിയെന്നായിരുന്നു പരാതി. പരാതി വ്യാജമാണെന്നതിൻ്റെ രണ്ട് നിർണ്ണായക തെളിവുകൾ ഇതിനകം പുറത്തുവിട്ടിരുന്നു. പരാതി തലസ്ഥാനത്തെ പാർട്ടി കേന്ദ്രങ്ങളിൽ തയ്യാറാക്കിയതാണെന്ന സൂചനയാണ് ഇപ്പോൾ വരുന്നത്. എഡിഎമ്മിൻ്റെ മരണത്തിന് ശേഷം പെട്ടെന്ന് തട്ടിക്കൂട്ടി തയ്യാറാക്കിയ പരാതിയെന്നാണ് വിവരം. അതാണ് പ്രശാന്തിൻ്റെ ഒപ്പു പേരും മാറാനുള്ള കാരണം. പരാതി തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഔദ്യോഗിക രീതിയിൽ അല്ലാതെ കൈമാറിയെന്നാണ് വിവരം. പരാതിയിലെ തിയ്യതി ഈ മാസം 10 ആണ്. മരണശേഷം തയ്യാറാക്കി പഴയ തിയ്യതി വെച്ച് കൈമാറിയെന്നാണ് അറിയുന്നത്. അതു കൊണ്ടാണ് പരാതി സ്വീകരിച്ചു എന്നതിൻ്റെ നമ്പറും വിവരങ്ങളും പുറത്ത് വരാത്തത്.

Related Articles

Back to top button