വിജയ്ക്ക് നിര്‍ണായകം സുപ്രീംകോടതി വിധി, കരൂര്‍ കേസിൽ ആൾമാറാട്ട ആരോപണവുമായി ഡിംഎംകെ
തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയുടെ നിർണായക വിധി വരാനിരിക്കെ, ഹർജിക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡിഎംകെ. രണ്ട് ഹർജിക്കാർ ഉന്നയിച്ച അവകാശവാദങ്ങൾ വ്യാജമാണെന്നും, ‘മരിച്ചയാളുടെ ബന്ധു’ എന്ന് പറഞ്ഞുള്ള വാദം തെറ്റാണെന്നും ഡി.എം.കെ. സംഘടന സെക്രട്ടറി ആർഎസ് ഭാരതി പറയുന്നു. ഈ വസ്തുതകൾ കോടതി പരിഗണിച്ച് തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കോടതിയുടെ പല ചോദ്യങ്ങളും തമിഴ്‌നാട് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു
കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹർജികളിലാണ് സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റിയത്. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച് ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പിന്മാറിയതെന്നും ഹൈക്കോടതിയുടെ പരാമർശങ്ങൾ അതിരുകടന്നതാണെന്നും ടി.വി.കെ. അഭിഭാഷകർ കോടതിയിൽ വാദിച്ചു. എസ് ഐ ടി അന്വേഷണത്തിൽ ടിവികെയും അപകടത്തിൽ മരിച്ച ചില ഇരകളുടെ കുടുംബവും അതൃപ്തി അറിയിക്കുകയും ചെയ്തു
സുപ്രീംകോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും എങ്കിലേ കൃത്യമായ അന്വേഷണം നടക്കുകയുള്ളൂ എന്നും ടിവികെ ആവശ്യപ്പെട്ടു. തമിഴ്‌നാട് പോലീസിൻ്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ഇരകളുടെ കുടുംബം കോടതിയിൽ പറഞ്ഞു. ആൾക്കൂട്ടത്തിനു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി പ്രകോപനം സൃഷ്ടിച്ചുവെന്നും കുടുംബങ്ങൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, എസ്.ഐ.ടി. അന്വേഷണത്തിൽ ഇതുവരെ വീഴ്ച ഉണ്ടായിട്ടില്ലെന്നും സി.ബി.ഐ. അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് സർക്കാർ കോടതിയിൽ വാദിച്ചു. ഹർജിക്കാരുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് ഡി.എം.കെ. രംഗത്തുവന്ന സാഹചര്യത്തിൽ, നാളത്തെ സുപ്രീം കോടതിയുടെ വിധി നിർണായകമാകും