കള്ളപ്പണം വെളിപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ച വിവരം പൂഴ്ത്തിവെച്ചതിൽ ദുരൂഹത…
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് നൽകിയ വിവരം രഹസ്യമാക്കി വെച്ചതിൽ ദുരൂഹതയുണ്ടെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇ.ഡി.യും സി.പി.എമ്മും ഈ വിവരം പൂഴ്ത്തിവെച്ചത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.ഡി. 2023-ലാണ് സമൻസ് നൽകിയത്, എന്നാൽ ഇത് പുറത്തുവന്നത് ഇപ്പോഴാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നോട്ടീസ് നൽകിയാൽ അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഇ.ഡി., മുഖ്യമന്ത്രിയുടെ മകന്റെ കാര്യത്തിൽ അത്തരം പ്രചരണത്തിന് മുതിർന്നില്ല. നാഷണൽ ഹെറാൾഡ് കേസ്, ജാർഖണ്ഡിലെ ഹേമന്ത് സോറൻ്റെ കേസ് തുടങ്ങിയവയിൽ ഇ.ഡി. കാട്ടിയ കോലാഹലം ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയത്.
മുഖ്യമന്ത്രിയുടെ മകനെതിരായ തുടർനടപടി എന്തായിരുന്നു, കേസിൻ്റെ നിലവിലെ അവസ്ഥയെന്ത്, ചോദ്യം ചെയ്യൽ നടന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇ.ഡി. മറുപടി പറയണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.