ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി വീണു..മതിയായ ചികിത്സ നൽകിയില്ല..രണ്ട് ലക്ഷം സഹായം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍…
സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും കമ്മിഷന്‍ അംഗം എന്‍ സുനന്ദ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു.ഹര്‍ജിയും, റിപ്പോര്‍ട്ടുകളും, രേഖകളും, മൊഴിയും കമ്മിഷന്‍ സമഗ്രമായി പരിശോധിച്ചു. സമഗ്രമായി പരിശോധിച്ച കമ്മീഷന്‍ ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നതായി വിലയിരുത്തി.
ക്ലാസ്സില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കവെ ഗുഡ് ഷെപ്പേര്‍ഡ് കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിക്ക് ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തി എന്നാണ് കണ്ടെത്തൽ.കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നല്‍കുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും സ്‌കൂളിലെ അധ്യാപകര്‍ക്കും, പ്രിന്‍സിപ്പല്‍ എച്ച്.എം എന്നിവര്‍ക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും സ്‌കൂള്‍ മാനേജര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.




