ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും..
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ദുർഗ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകൾ സെഷൻസ് കോടതിയെ സമീപിച്ചത്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭാ നേതൃത്വത്തിൻറെ പ്രതിഷേധം ഇന്നും തുടരും. തിരുവനന്തപുരത്ത് വിവിധ സഭാ നേതാക്കളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് ക്രിസ്തുദാസ് എന്നിവർ റാലിയിൽ പങ്കെടുക്കും.



