ആലപ്പുഴയിൽ കുടുംബത്തെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവം; സിപിഐഎം ലോക്കൽ സെക്രട്ടറി അടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു..
ആലപ്പുഴ: ആലപ്പുഴയിൽ അമ്മയെയും പെൺമക്കളെയും സിപിഐഎം പ്രവർത്തകർ വീട്ടിൽ നിന്നിറക്കി വിട്ട സംഭവത്തിൽ ലോക്കൽ സെക്രട്ടറിയടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു. സിപിഐഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. അമ്മ റജബിന്റെ പരാതിയിലാണ് കേസെടുത്തത്.
വ്യാഴാഴ്ച ഉച്ചക്കാണ് സിപിഐഎം പാലമേൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അമ്മയെയും പെൺമക്കളെയും വീട്ടിൽ നിന്നും ഇറക്കിവിടുന്നത്.ഇഎംഎസ് ഭവന പദ്ധതിയിൽ ലഭിച്ച വീട് വിറ്റത് കൊണ്ടാണ് ഇത്തരം ഒരു നടപടിയെടുത്തതെന്ന് സിപിഐഎം പ്രവർത്തകരും ആരോപിച്ചിരുന്നു. നൂറനാട് പൊലീസിൽ കുടുംബം പരാതി നൽകിയതോടെ പൊലീസെത്തി വീട് തുറന്നു നൽകുകയായിരുന്നു.
കുളങ്ങര സ്വദേശി അർഷാദ്, ഭാര്യ റജൂല, രണ്ട് മക്കളടങ്ങുന്ന കുടുംബമാണ് പെരുവഴിയിലായത്. മൂന്ന് ദിവസം മുൻപാണ് കുടുംബം ഇവിടെ താമസത്തിനെത്തിയത്. കുട്ടികളുമായി ആശുപത്രിയിൽ പോയിമടങ്ങിയെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടെത്തിയത്.
അമ്മയെയും മക്കളെയും വീട്ടിൽ നിന്നും സിപിഐഎം ഇറക്കിവിട്ട സംഭവത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എംപി രംഗത്തെത്തിയിരുന്നു. മരണം വരെ നീതിയുടെ പക്ഷത്തു നിന്ന് മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ പോരാടിയ ഒരു ഭരണാധികാരിയുടെ ഓർമ്മദിനത്തിൽ ചുറ്റും കേൾക്കുന്നത് നീതിനിഷേധത്തിന്റെ കുടിയിറക്കലിന്റെ വാർത്തകളാണെന്നത് വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമ്മയെയും പെൺമക്കളെയും വീട്ടിൽ നിന്നിറക്കി വിടുന്നതിന് സിപിഐഎം ലോക്കൽ സെക്രട്ടറിയും പാർട്ടി പ്രവർത്തകരും നേതൃത്വം നൽകിയ കാഴ്ച ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓർമപ്പെടുത്തൽ കൂടിയാണ്. വികസന പദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയിൽ നിന്ന് സിപിഎം ഒട്ടും മുന്നോട്ട് സഞ്ചാരിച്ചിട്ടില്ലെന്നാണ് ഇത് വിളിച്ചുപറയുന്നത്. വെള്ളം കയറിയ വീട്ടിൽ നിന്നിറങ്ങി ബന്ധുവീട്ടിൽ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നിൽ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഎം ഒറ്റപ്പെട്ട കാഴ്ചയല്ല. കാലങ്ങളായി സിപിഎം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടർച്ച മാത്രമാണിത്. എംപി ഫേസ് ബുക്കിൽ കുറിച്ചു.



