‘സ്വർണ്ണം വിൽക്കാൻ തടഞ്ഞതിന് മർദ്ദനം, യൂട്യൂബിലൂടെ അപമാനിച്ചു’.. ഗ്രീൻഹൗസ് രോഹിത്തിനെതിരെയുള്ള പരാതിയിൽ സഹോദരി….
സഹോദരിയെ മർദ്ദിച്ചെന്ന പരാതിൽ ആലപ്പുഴ സ്വദേശിയായ യൂട്യൂബ് വ്ലോഗർക്കെതിരെ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.സംഭവത്തിൽ സഹോദരിയുടെ പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്.സ്വർണാഭരണങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് സഹോദരിയെ മർദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം മൂന്നിന് സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് പ്രതി സഹോദരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പിന്നാലെ അമ്മയെയും സഹോദരിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രതിയുടെ ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യുട്യൂബ് ചാനൽ വഴിയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനം ഉയർന്നു. സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുകൂട്ടരും തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് കേസെടുത്തത്.
മണ്ണഞ്ചേരി തിരുവാതിര വീട്ടിൽ താമസിച്ചുവരുന്ന കുതിരപ്പന്തി പുത്തൻവീട്ടിൽ ഗ്രീൻഹൗസ് രോഹിത്തിന്(27) എതിരെയാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തത്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് ചാനലിന് ഉടമയാണ് രോഹിത്ത്.