കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി

കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ വിദേശത്തുള്ള സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പരിശോധനയ്ക്കായി അയച്ച രേഖകളിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ബിടെക്, ബിഎ, ബികോം, ബിഎസ്‌സി, പിജി എന്നിവ ഉൾപ്പെടുന്ന വിവിധ കോഴ്‌സുകളിലാണ് വ്യാജ രേഖകൾ കൂടുതലും കണ്ടെത്തിയത്.
വ്യാജ സർട്ടിഫിക്കറ്റുകൾ കൂടുതലായും തുടർപഠനത്തിനും ജോലിയ്ക്കുമാണ് ഉപയോഗിച്ചിരുന്നത്. സർട്ടിഫിക്കറ്റുകൾ വിദേശരാജ്യങ്ങളിലുള്ള സ്ഥാപനങ്ങൾ സാധാരണയായി ആധികാരികത പരിശോധിക്കാനായി സർവകലാശാലയിലേക്ക് അയക്കുന്ന രീതിയാണ്.
പരിശോധനയിൽ സംശയം തോന്നുന്ന സർട്ടിഫിക്കറ്റുകൾ ടാബുലേഷൻ വിഭാഗം പരിശോധിച്ച് വ്യാജമാണെന്ന് സ്ഥിരീകരിക്കുന്നതോടെ, അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും സർവകലാശാലയിലെ ലീഗൽ സെല്ലിനും പോലീസ് വകുപ്പിനും വിവരം കൈമാറുന്നു. 2018 മുതൽ ഇതുവരെ 39 കേസുകൾ പോലീസ് നടപടിക്കായി കൈമാറിയിട്ടുണ്ട്. ബാക്കി രേഖകൾ കൂടുതൽ നടപടിക്കായി മാറ്റിവച്ചിരിക്കുകയാണ്.
എന്നാൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്തുക ഏറെ പ്രയാസകരമാണ്. പരിശോധനയ്ക്കായി സർട്ടിഫിക്കറ്റുകൾ അയയ്ക്കുന്നത് പലപ്പോഴും സ്വകാര്യ ഏജൻസികളായതിനാൽ അപേക്ഷകരുടെ വിലാസം ലഭിക്കാറില്ല. കൂടാതെ, പല രേഖകളിലും നൽകിയിരിക്കുന്ന രജിസ്റ്റർ നമ്പറുകളും തെറ്റായതായതിനാൽ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങളും പരാജയപ്പെടുന്നു.
വ്യാജ രേഖകൾ തടയുന്നതിനായി കഴിഞ്ഞ ഒക്ടോബറിൽ സിന്‍ഡിക്കേറ്റ് തീരുമാനിച്ചതനുസരിച്ച്, പരിശോധനയ്ക്കായി സർട്ടിഫിക്കറ്റ് അയക്കുന്നവർ അപേക്ഷകന്റെ വ്യക്തിവിവരങ്ങളും അംഗീകൃത ഐഡി കാർഡിന്റെ പകർപ്പും നിർബന്ധമാക്കണം. എന്നാൽ ഈ തീരുമാനം നടപ്പിലായിട്ടില്ല.
അതുപോലെതന്നെ, സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സർവകലാശാലയുടെ സ്വന്തം സോഫ്റ്റ്‌വെയർ തയ്യാറാക്കണം എന്ന 2019ലെ തീരുമാനം ഇന്നുവരെ നടപ്പിലാക്കാതെ നിലവിൽ പരിശോധനകൾ സ്വകാര്യ സോഫ്റ്റ്‌വെയറുകൾ വഴി തുടരുകയാണ്.



