കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി.. ബൈക്കുകൾ കുത്തിമറിച്ചു…
തിരുവനന്തപുരം കാട്ടാക്കടയില്‍ കശാപ്പിന് എത്തിച്ച പോത്ത് വിരണ്ടോടി. അഞ്ചുകിലോമീറ്ററോളം വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴടക്കിയത്.
കശാപ്പു ചെയ്യുന്നതിനായി ചെമ്പൂര്‍ സ്വദേശിയായ അബു കഴിഞ്ഞ ദിവസം വാങ്ങിയ പോത്താണ് കെട്ടുപൊട്ടിച്ച് ഓടിയത്. ചെമ്പൂരിന് സമീപം മൊട്ടലുംമൂടില്‍നിന്നു വിരണ്ടോടിയ പോത്ത് അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വഴിയരികില്‍ കണ്ട ഇരുചക്രവാഹനങ്ങൾ ഉള്‍പ്പെടെ കുത്തിമറിച്ചു. മൂന്ന് കാല്‍നടയാത്രക്കാരെ ആക്രമിച്ചു.വഴിയരികില്‍ നിന്ന പോത്തിനെ വാഴ്ചയില്‍ ഇമ്മാനുവല്‍ കോളേജിന് സമീപത്തുവെച്ച് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പിടിച്ചുകെട്ടിയത്. നുള്ളിയോട് സ്വദേശി വേണു, മഞ്ചന്‍കോട് സ്വദേശി അഗസ്റ്റിന്‍, രാജു എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. വേണു ആശുപത്രിയില്‍ ചികിത്സ തേടി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.