ഇന്ത്യ-പാക് അതിര്‍ത്തിയില്‍ റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കും; നാളെ മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം..
ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബീറ്റിങ് ട്രീറ്റ് ചടങ്ങ് പുനരാരംഭിക്കാന്‍ തീരുമാനിച്ച് ബിഎസ്എഫ്. നിര്‍ത്തിവെച്ച റിട്രീറ്റ് ഇന്ന് മുതലാണ് പുനരാരംഭിക്കുക. പഞ്ചാബിലെ പാകിസ്ഥാൻ അതിര്‍ത്തിയിലുള്ള വാഗ-അട്ടാരി, ഹുസൈനിവാല, സഡ്കി എന്നവിടങ്ങളില്‍ ഇന്നുമുതല്‍ ചടങ്ങ് വീണ്ടും നടത്താനാണ് തീരുമാനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും ഇന്ന് പ്രവേശനം അനുവദിക്കുക. നാളെ മുതല്‍ പൊതു ജനങ്ങളെ പ്രവേശിപ്പിക്കും.
ദിവസവും വൈകീട്ട് നടക്കുന്ന ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങുകളാണ് പതിവുപോലെ ജനപങ്കാളിത്തത്തോടെ നടക്കുക. എന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷം ഉടലെടുത്തശേഷം തീരുമാനിച്ചപ്രകാരം ബിഎസ്എഫ് ജവാന്മാര്‍ പാക് അതിര്‍ത്തിരക്ഷാസേനയായ റേഞ്ചേഴ്‌സ് അംഗങ്ങള്‍ക്ക് കൈകൊടുക്കില്ല. പതാക താഴ്ത്തുന്ന സമയത്ത് അതിര്‍ത്തികവാടം തുറക്കുകയുമില്ല.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ചടങ്ങിനിടെ ഗേറ്റുകൾ അടച്ചിടാനും ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമെടുത്തിരുന്നു. വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ് അഥവാ, സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്. നിലവില്‍ സംഘര്‍ഷം അവസാനിച്ച് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പാലിക്കുന്ന ഘട്ടത്തിലാണ് വീണ്ടും റിട്രീറ്റ് പുനരാരംഭിക്കുന്നത്