വിവാഹച്ചടങ്ങിനിടെ വധു മുങ്ങിയത് സ്വർണവും പണവുമായി… തൊട്ടുപിന്നാലെ യുവതിയുടെ അമ്മയും അപ്രത്യക്ഷയായി….

വിവാഹച്ചടങ്ങിനിടെ വധു സ്വർണവും പണവുമായി മുങ്ങി. ഇതിന് പിന്നാലെ യുവതിയുടെ അമ്മയും സ്ഥലംവിട്ടു. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് സംഭവം. സീതാപൂരിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ കർഷകനായ കമലേഷ് എന്ന യുവാവിനെ പറ്റിച്ചാണ് യുവതിയും അമ്മയും സ്ഥലംവിട്ടത്. നാൽപതുകാരനായ കമലേഷിന്റെ രണ്ടാം വിവാ​ഹമായിരുന്നു ഇത്. അതിനാൽ തന്നെ വധുവിന് ആവശ്യമായ സ്വർണവും വിവാഹച്ചിലവിന് ആവശ്യമായ പണവും ഉൾപ്പെടെ നൽകിയതും കമലേഷായിരുന്നു.

ഭരോഹിയിലെ ശിവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അമ്മയോടൊപ്പമാണ് യുവതി വിവാഹത്തിനായി ക്ഷേത്രത്തിലേക്കെത്തിയത്. കമലേഷും കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി. വിവാഹ ചടങ്ങുകൾ ആരംഭിച്ചതിനിടെ യുവതി ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇപ്പോൾ തിരിച്ചെത്താമെന്ന് പറഞ്ഞ് പോയ യുവതി ഏറെ നേരമായിട്ടും തിരിച്ചുവരാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വധു പണവും ആഭരണങ്ങളുമായി മുങ്ങിയതാണെന്ന് മനസിലായത്. അമ്മയെ കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടെ അവരും മുങ്ങിയിരുന്നു. ഇരുവരും പ്ലാൻചെയ്ത് മുങ്ങിയതാണോ എന്ന് സംശയമുണ്ടെന്നാണ് കമലേഷ് കുമാറിന്റെ ബന്ധുക്കൾ പറയുന്നത്.

യുവതിക്ക് വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും നൽകിയെന്നും വിവാഹച്ചെലവ് താൻ നേരത്തെ നൽകിയിരുന്നെന്നും കമലേഷ് പറഞ്ഞു. ബ്രോക്കർക്ക് 30,000 രൂപ കമ്മിഷൻ നൽകിയാണ് വധുവിനെ കണ്ടെത്തിയത്. കുടുംബത്തെ പുനർനിർമ്മിക്കാനാണ് രണ്ടാം വിവാഹത്തിലൂടെ ശ്രമിച്ചതെന്നും പ്രതീക്ഷയെല്ലാം നഷ്ടമായെന്നുമാണ് കമലേഷ് കുമാർ പറയുന്നത്. അതേസമയം, സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതി നൽകിയാൽ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button