‘സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബെറിയും, നെഞ്ചിൽ നിന്ന് കണ്ണീർ വീഴ്ത്തും’.. കൊലവിളി പ്രസംഗവുമായി ബിജെപി…

അക്രമം തുടര്‍ന്നാല്‍ സിപിഎം നേതാക്കളുടെ വീട്ടിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി.കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ് ഭീഷണി മുഴക്കിയത്. കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്ന് കണ്ണീര്‍ വീഴ്ത്തുമെന്നും ബിജെപി അര്‍ജുന്‍ മാവിലങ്കണ്ടിയുടെ പ്രസംഗത്തില്‍ പറയുന്നു. കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തിലാണ് ബിജെപി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം.
‘എല്ലാ ഉദ്യോഗസ്ഥന്മാരോടും പറയുന്നു. ശക്തമായി തന്നെ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കോ സിപിഐഎമ്മുകാര്‍ക്കോ സംശയം വേണ്ട. നിങ്ങള്‍ തുടങ്ങിവെച്ച യുദ്ധം അവസാനിപ്പിക്കുക ഞങ്ങള്‍ തന്നെയായിരിക്കും. ഇവിടെയുള്ള ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയാ സെക്രട്ടറി എല്ലാവരുടെയും വീടുകള്‍ ഞങ്ങള്‍ക്കറിയാം. ഓരോരുത്തരുടേയും വീടുകളിലേക്ക് ബോംബെറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ മക്കള്‍ എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങള്‍ക്കറിയാം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്നും കണ്ണീര്‍ വരുത്താന്‍ സാധിക്കും. അത് ചെയ്യുക തന്നെ ചെയ്യും. പ്രദേശം സമാധാനത്തോടെ പോകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചെയ്യേണ്ടത് ഉദ്യോഗസ്ഥര്‍ ചെയ്യുക. ഇല്ലെങ്കില്‍ ഞങ്ങള്‍ നിയമം കയ്യിലെടുക്കും’, എന്നായിരുന്നു അര്‍ജുന്റെ പ്രസംഗം.
കല്യാശേരി മണ്ഡലം സെക്രട്ടറി ബിജു നാരായണന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ബോംബ് എറിഞ്ഞിരുന്നു. സിപിഎം നേതൃത്വത്തിന്റെ അറിവോടയാണ് ബോംബ് എറിഞ്ഞതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. അതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ പ്രകോപന പ്രസംഗം. എന്നാല്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.