കാഴ്ചപരിമിതിയുള്ള ദമ്പതികൾ മകൻ മരിച്ചതറിയാതെ മൃതദേഹത്തോടൊപ്പം താമസിച്ചത് 4 ദിവസം…ഒടുവിൽ അവർക്കും…
മുപ്പത് വയസുള്ള മകൻ്റെ മൃതദേഹവുമായി കാഴ്ചപരിമിതിയുള്ള ദമ്പതികൾ താമസിച്ചത് നാല് ദിവസം. ഹൈദരാബാദിലാണ് സംഭവം. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മകൻ മരണപ്പെട്ട വിവരം ദമ്പതികൾ അറിയുന്നത്. പിന്നാലെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്താലാകാം യുവാവ് മരണപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറുപതുകളിലെത്തിയ ദമ്പതികൾ മകനെ ഭക്ഷണത്തിനും മറ്റുമായി വിളിച്ചിരുന്നുവെന്നും എന്നാൽ പ്രതികരണം ഉണ്ടായില്ലെന്നും പൊലീസ് പറയുന്നു. വീട്ടിൽ നിന്നും ദമ്പതികളെ പൊലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മൂത്ത മകനെ വിവരങ്ങൾ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലഹരിക്കടിമയായ യുവാവ് ഒരു വർഷത്തോളമായി ഭാര്യയിൽ നിന്നും അകന്ന് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. ദമ്പതികളെ വൃദ്ധസദനത്തിലേക്ക് മാറ്റിയേക്കും.