പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധം.. നാളെ ബന്ദ്..
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ബി ജെ പി തീരുമാനം. രാഹുൽ ഗാന്ധി നയിച്ച് വോട്ടർ അധികാർ യാത്രക്കിടെ ബിഹാറിൽ ഉയർന്ന അസഭ്യ മുദ്രാവാക്യത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നതാണ് ആവശ്യം. ഇതിന്‍റെ ഭാഗമായി നാളെ ബിഹാറിൽ എൻ ഡി എ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി ഇതുവരെ വിഷയത്തിൽ പ്രതികരിക്കാത്തത് ആയുധമാക്കിയാണ് ബി ജെ പി പ്രതിഷേധം കനപ്പിക്കുന്നത്.
അതിനിടെ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ ബി ജെ പിയിലെ വനിത നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി. അധിക്ഷേപ മുദ്രാവാക്യത്തെ കോൺഗ്രസ് അപലപിക്കുകയെങ്കിലും ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്ക് ബിഹാറിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ഇരു നേതാക്കളും രാഷട്രീയത്തിന് അപമാനമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. വോട്ടർമാർ നേതാക്കൾക്ക് തക്ക മറുപടി നൽകുമെന്ന് അപരാജിത് സാരംഗി എം പി വ്യക്തമാക്കി. മമത ബാനർജിയടക്കം പ്രതിപക്ഷത്തെ ഒരു നേതാവും അസഭ്യ മുദ്രാവാക്യത്തെ അപലപിക്കാത്തത് ഞെട്ടിപ്പിക്കുന്നതെന്ന് ലോകേത് ചാറ്റർജിയും പ്രതികരിച്ചു.