മാവേലിക്കര പോലീസിനെതിരെ ബി.ജെ.പി…..
മാവേലിക്കര: പാക്കിസ്ഥാൻ ഭീകരവാദികൾക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ വിജയവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേത്യത്വത്തിൽ മാവേലിക്കര നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിൽ
പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് ദുരൂഹമാണെന്ന് ബി.ജെ.പി ആരോപിച്ചു. മാവേലിക്കര നഗരത്തിനുള്ളിൽ വച്ച് പൊലീസിൻ്റെ എ.ഐ ക്യാമറക്ക് കീഴിൽ നടന്ന സംഭവത്തിൽ ക്യാമറ പരിശോധിക്കാനോ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിക്കാനോ പൊലീസ് തയാവാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. അന്വേഷണം ത്യപ്തികരമല്ലാത്തതിനാൽ ഈ വിഷയത്തെ ബി.ജെ.പി രാഷ്ട്രിയമായും നിയമപരമായും നേരിടുമെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി അറിയിച്ചു.
ഇന്നലെ വൈകിട്ട് 6.45 ഓടെ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ സ്വാഭിമാന യാത്ര എത്തിച്ചേർന്നപ്പോഴാണ് സംഭവം നടന്നത്. അമിത വേഗത്തിൽ വലിയ ശബ്ദത്തോടുകൂടി ഓടിച്ചു വന്ന ബൈക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്ത മാതൃഭൂമി മുൻ ചീഫ് റിപ്പോർട്ടർ വേണുഗോപാലിന് പരിക്കേറ്റിരുന്നു. ബൈക്ക് നിർത്താതെ പുതിയകാവ് ഭാഗത്തേക്ക് പോകുകയും പിന്നീട് ഇടവഴികളിലൂടെ തിരികെ പരിപാടി സ്ഥലത്ത് വന്ന് വീണ്ടും പ്രകോപനം സൃഷ്ടിച്ച ശേഷം പ്രായിക്കര ഭാഗത്തേക്ക് രക്ഷപ്പെട്ടതായും പറയപ്പെടുന്നു.