ബിന്ദുവിന്റെ മകന് താത്കാലിക ജോലി നൽകും.. ധനസഹായം അടുത്ത മന്ത്രി സഭായോഗം തീരുമാനിക്കും…
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് മന്ത്രി വിഎൻ വാസവനും ജില്ലാ കളക്ടറടക്കമുള്ളവരും സന്ദർശിച്ചു. ബിന്ദുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധന സഹായമായ 50,000 രൂപ കുടുംബത്തിന് കൈമാറി.
കുടുംബത്തിനുള്ള ധനസഹായം അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും ബിന്ദുവിന്റെ മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.
മകന് സ്ഥിരം ജോലി നൽകുന്ന കാര്യത്തിൽ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ബിന്ദുവിന്റെ മകളുടെ ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കുമെന്നും വാസവൻ പറഞ്ഞു
അതേസമയം ബിന്ദു മരിച്ചത് ശ്വാസം മുട്ടി അല്ലെന്നും അപകടം ഉണ്ടായ ഉടൻ തന്നെ മരണം സംഭവിച്ചു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നും മന്ത്രി വ്യക്തമാക്കി.
അതുകൊണ്ട് തന്നെ രക്ഷാ പ്രവർത്തനം വൈകിയാണ് മരണം ഉണ്ടായതെന്ന വാദം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തനിവാരണ നടപടി പ്രകാരം ഉത്തരവിട്ടാണ് ഇന്നലെ തന്നെ പോസ്റ്റുമോർട്ടം നടത്തിയത് .എന്നിട്ടാണ് അത് തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം നടന്നത്. ആംബുലൻസ് തടഞ്ഞത് മൃതദേഹത്തോടുള്ള അനാദരവാണെന്നും മന്ത്രി പറഞ്ഞു.