കാവിക്കൊടി പിടിച്ച ഭാരതാംബ തിരിച്ചെത്തി..ബിജെപിയുടെ ഭാരതാംബയ്ക്ക് രണ്ട് കൊടി!.
പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിച്ച ഫ്‌ളക്‌സില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം തിരിച്ചെത്തി. നേരത്തെ പ്രതിഷേധത്തിന്റെ വിവരം പങ്കുവെച്ച് ബിജെപി കേരളം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ഫ്ളകസിൽ ഭാരതാംബയുടെ കൈയിൽ ഉണ്ടായിരുന്നത് കാവിക്കൊടിയാണ്.
നേരത്തെ ബിജെപി പങ്കുവെച്ച ഫേസ്ബുക്കിലെ പോസ്റ്ററില്‍ നിന്നും ആര്‍എസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡഭാരത ഭൂപട’വും അപ്രത്യക്ഷമായിരുന്നു. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ടായിരുന്നു. പോസ്റ്റര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി പേര്‍ ഭാരതാംബയുടെ കൈയ്യിലെ കൊടിയുടെ മാറ്റം ചൂണ്ടികാണിച്ചിരുന്നു. ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടയ്ക്ക് മാറുന്നുണ്ടോയെന്നും ചിലര്‍ പരിഹസിച്ചിരുന്നു. ഈ ചിത്രമല്ലല്ലോ രാജ്ഭവനില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ബിജെപി നന്നാവാന്‍ തീരുമാനിച്ചോയെന്നും ചിലര്‍ ട്രോളുകയുമുണ്ടായി.