പാകിസ്ഥാന് കനത്ത തിരിച്ചടിയായി ത്രിരാഷ്ട്ര പരമ്പരയിലെ തോൽവി..ശ്രീലങ്കക്കെതിരെ നാണംകെട്ട് ഓസ്ട്രേലിയ..
ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആതിഥേയരായ പാകിസ്ഥാന് കനത്ത തിരിച്ചടിയായി ത്രിരാഷ്ട്ര പരമ്പരയിലെ തോല്‍വി. പാകിസ്ഥാന് പുറമെ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് തകര്‍ത്തത്. 243 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കേ ന്യൂസിലന്‍ഡ് മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിരയിൽ 46 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാനാണ് ടോപ് സ്കോറർ. ആഗ സല്‍മാന്‍(45), തയ്യബ് താഹിര്‍(38), എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ മുന്‍ നായകന്‍ ബാബര്‍ അസം(29) ഒരിക്കല്‍ കൂടി വലിയ സ്കോര്‍ നേടാതെ പുറത്തായി. മറുപടി ബാറ്റിംഗില്‍ വില്‍ യംഗിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഡെവോണ്‍ കോണ്‍വെ(48), കെയ്ന്‍ വില്യംസണ്‍(34), ഡാരില്‍ മിച്ചല്‍(57), ടോം ലാഥം(56), ഗ്ലെന്‍ ഫിലിപ്സ്(20*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ കിവീസ് അനായാസം മറികടന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിലും ന്യൂസിലന്‍ഡ് തന്നെയാണ് പാകിസ്ഥാന്‍റെ എതിരാളികള്‍. നേരത്തെ ഗ്രൂപ്പ ഘട്ടത്തിലും ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ 78 റണ്‍സിന്‍റെ ആധികാരിക ജയം നേടിയിരുന്നു.