പഞ്ചാബില്‍ 1.5 കോടിയുടെ ബാങ്ക് തട്ടിപ്പ്.. 15 വര്‍ഷത്തിന് ശേഷം കൊല്ലം സ്വദേശി പിടിയിൽ…

പതിനഞ്ച് വര്‍ഷം മുന്‍പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ മലയാളി പിടിയില്‍. കൊല്ലം ജില്ലയിലെ മാവടി കുളക്കട സ്വദേശി ജെ സുരേന്ദ്രന്‍ എന്നയാളെയാണ് സിബിഐ പിടികൂടിയത്. വ്യാജരേഖകള്‍ ഉപയോഗിച്ച് പണം തട്ടിയ 2010 ലെ കേസിലാണ് നടപടി.

വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വിദേശ ബില്‍ പര്‍ച്ചേസ് ക്രെഡിറ്റ് സൗകര്യം നേടിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. മെസ്സസ് സ്റ്റിച്ച് ആന്‍ഡ് ഷിപ്പ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ 2010 ജൂലൈ 21 നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസിലെ മുഖ്യ പ്രതിയാണ് സുരേന്ദ്രന്‍. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെ മൊഹാലി എസ്എസ്‌നഗര്‍ എസ്‌ജെഎം കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഒളിവില്‍ പോയ സുരേന്ദ്രന്‍ കേസിലെ വിചാരണയില്‍ ഉള്‍പ്പെടെ പങ്കെടുത്തിയിരുന്നില്ല. ഇതോടെ 2012 ല്‍ സുരേന്ദ്രനെ സിബിഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ കൊല്ലം ജില്ലയിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പിന്നാലെയാണ് അറസ്റ്റ്.

Related Articles

Back to top button