കായ ചിപ്സ് വില പൊള്ളും, കാണം വിറ്റും ആലത്തൂർ ചിപ്സ് വാങ്ങാൻ ആവശ്യക്കാരേറെ
നേന്ത്രക്കായ വില കുറഞ്ഞെങ്കിലും ഓണത്തിന് കായ ചിപ്സ് കഴിക്കണമെങ്കില്‍ കാണം വില്‍ക്കേണ്ടി വരും. കായ വറവിനും ശര്‍ക്കര ഉപ്പേരിക്കും ഓണ വിപണിയില്‍ ഇക്കുറി പൊള്ളുന്ന വിലയാണ്. ഇത്തവണ കായ വറവിന് 560-600 രൂപയും നാലു നുറുക്കിന് 540-560 രൂപയും ശര്‍ക്കര ഉപ്പേരിക്ക് 580 രൂപയുമാണ് കിലോയ്ക്ക് വില. ചിപ്‌സ് വിപണിയില്‍ പുതിയ തരംഗമായി മുന്നേറുന്ന പഴം ചിപ്‌സിന് കിലോയ്ക്ക് 480 രൂപയാണ്. നേന്ത്രക്കായയുടേയും വെളിച്ചെണ്ണയുടേയും വില കുറഞ്ഞെങ്കിലും ചിപ്‌സ് പൊള്ളുമെന്ന് ചുരുക്കം
പൊള്ളാച്ചി, ആര്‍.വി. പുതൂര്‍, കൊഴിഞ്ഞാമ്പാറ, വേലന്താവളം മേഖലയില്‍ നിന്ന് ഓണത്തിന് മുന്നോടിയായി നേന്ത്രക്കായ യഥേഷ്ടം വന്നതോടെയാണ് വിപണിയില്‍ അതിന്റെ വില കുറഞ്ഞത്. വെളിച്ചെണ്ണ വിലയും മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തൃശൂര്‍, പട്ടിക്കാട് മേഖലയില്‍ നിന്നുള്ള നാടന്‍ കായയാണ് ചിപ്‌സ് നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. കിഴക്കന്‍ കായയേക്കാളും ഇതിന് ഗുണം കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു.മറ്റിടങ്ങളില്‍ നിന്ന് ചിപ്‌സ് ധാരാളമായി വരുന്നുണ്ടെങ്കിലും ഓണവിപണിയില്‍ ആലത്തൂര്‍ ചിപ്‌സ് തന്നെയാണ് താരം.