ചോരത്തുള്ളികള്‍ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു…ഓട്ടോയില്‍ കൊലക്കേസ് പ്രതി.. പൊലീസ് സ്റ്റേഷനിലേക്ക് യു ടേണ്‍..

അണിയുന്നത് കാക്കിയാണെങ്കിലും പൊലിസല്ല, മനോജ്. എന്നാല്‍ ഓട്ടോ ഡ്രൈവറായ മനോജ് സമയോചിതമായി നടത്തിയ ഒരു നീക്കത്തിലൂടെ പ്രതിയെ അഴിക്കകത്താക്കാന്‍ കഴിഞ്ഞു. മനോജിന്റെ ‘മാസ് നീക്ക’ത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയയും നാട്ടുകാരും. തളിപറമ്പ് മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളി ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് സമയോചിതമായി ഇടപെട്ട് ഓട്ടോ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

ഓട്ടോയില്‍ രാത്രിയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നതിനിടയിലാണ് തന്റെ വണ്ടിയില്‍ കയറിയിരിക്കുന്നയാളുടെ വസ്ത്രത്തില്‍ പുരണ്ട ചോരത്തുള്ളികള്‍ മനോജിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് ഇയാള്‍ കൊലക്കേസ് പ്രതിയാണെന്ന് മനോജിന് സംശയം തോന്നിയത്. നാട്ടിലൊരു സുഹൃത്തിനെ വിളിച്ചു ചോദിച്ചപ്പോള്‍ മൊറാഴയില്‍ ഒരു കൊലപാതകം നടന്നെന്ന് അറിയാന്‍ കഴിഞ്ഞു. പ്രതിയുടെ ഫോട്ടോ വാട്‌സ്ആപ്പില്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു മനോജിന്റെ തന്ത്രപരമായ നീക്കം.

കഴിഞ്ഞ ദിവസം രാത്രിയാണ് കുളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി ഇസ്മയില്‍ കൊല്ലപ്പെട്ടത്. സുഹൃത്തായ ബംഗാള്‍ സ്വദേശി സുജോയ് ദോയിയാണ് പ്രതി. കൊലക്ക് ശേഷം മനോജിന്റെ ഓട്ടോയിലാണ് പ്രതി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടത്. സുജോയ് പ്രതിയാണെന്ന കാര്യം മനോജിന് അറിയില്ലായിരുന്നു. വളപട്ടണം എത്തിയപ്പോഴാണ് കൊലപാതകത്തിന്റെ വിവരം കൂട്ടുകാര്‍ മനോജിനെ ഫോണില്‍ വിളിച്ചറിയിക്കുന്നത്. പ്രതി വണ്ടിയിലെ യാത്രക്കാരന്‍ ആണെന്ന് മനസിലാക്കിയ മനോജ് വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഉടന്‍ പൊലിസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍(സിഐടിയു) കുളിച്ചാല്‍ യൂനിറ്റ് മെമ്പറാണ് മനോജ്. നേരത്തെ മുംബൈയില്‍ ജോലി ചെയ്തിരുന്നതിനാല്‍ മനോജിന് ഹിന്ദി അറിയാമായിരുന്നു. അതിനാല്‍ സുജോയ്ക്ക് സംശയം തോന്നാത്ത വിധം പൊലീസ് സ്റ്റേഷനിലേക്കെത്തിക്കാന്‍ മനോജിനായി. മനോജിന്റെ ഇടപെടലിനെ കണ്ണൂര്‍ എസ് പി വിളിച്ചു വരുത്തി നേരിട്ട് അഭിനന്ദനം അറിയിച്ചു. പ്രാദേശിക ക്ലബുകളും സംഘടനകളും മനോജിനെ അഭിനന്ദിച്ചു.

Related Articles

Back to top button