ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ…
സർക്കാർ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ കടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. റാഫിയ എന്ന യുവതിയും ഇവർക്കൊപ്പം ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയുമാണ് പൊലീസിന്റെ പിടിയിലായത്. കുട്ടിയുടെ അമ്മയുടെ കണ്ണ് തെറ്റിയ സമയം ഇരുവരും കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. കൃത്യ സമയത്ത് സംഭവം ബന്ധു കണ്ടത് രക്ഷയായി.
ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഇരുവരും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കുട്ടിയെ കടത്താനുള്ള ഇവരുടെ ശ്രമം ബന്ധു തടഞ്ഞതിനാൽ രക്ഷയായി. കുട്ടിയുടെ അമ്മ അസ്മ ശുചിമുറിയിൽ പോയ സമയത്തായിരുന്നു റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടു പോയത്. ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ എത്തുകയും റാഫിയയെ തടഞ്ഞു നിർത്തി ആശുപത്രി ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് റാഫിയയെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിലെ ജനറൽ വാർഡിലെത്തിയ പ്രതികൾ അസ്മയുമായി സൗഹൃദത്തിലായി. ഈ സൗഹൃദം മുതലാക്കിയാണ് ഇവർ കുഞ്ഞിനെ എടുക്കുകയും പിന്നീട് കുട്ടിയുമായി ആശുപത്രിയിൽ നിന്ന് മുങ്ങാൻ ശ്രമിക്കുകയും ചെയ്തത്. എന്നാൽ ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനാൽ തട്ടിക്കൊണ്ട് പോകൽ ശ്രമം പരാജയപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



