ചുവപ്പ് പോന്നോട്ടെ… ‘തണ്ണിമത്തൻ രാഷ്ട്രീയം’; ചൂടിന് അൽപ്പം ശമനം ആവൂലോ!

ചൂട് കടുത്തതോടെ തെരഞ്ഞെടുപ്പിൽ വെന്തുരുകയാണ് രാഷ്ട്രീയ നേതാക്കൾ. സ്ഥാനാർത്ഥികൾക്ക് അകമ്പടി പോകുന്ന അനൗൺസ്മെന്റ് വാഹനം നിർത്തി പ്രസംഗിക്കുന്ന പ്രാദേശിക നേതാക്കൾ മുതൽ ജാഥ വിളിക്കുന്ന പ്രവർത്തകരും സ്ഥാനാർത്ഥികളും അനുയാത്ര ചെയ്യുന്നവരുമൊക്കെ ചൂടും ദാഹവും അകറ്റാനുള്ള പെടാപ്പാടിലാണ്.
കുടിവെള്ളത്തിനൊപ്പം തണ്ണിമത്തനും ഇളനീരും മോരുവെള്ളവുമൊക്കെയാണ് പലരും ഇടയ്ക്കിടെ കഴിക്കുന്നത്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് കൊടുംചൂട് അനുഭവപ്പെടുന്നത്. കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് നിലവിലെ താപനില.
കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ മീറ്റ് ദ ലീഡര്‍ അഭിമുഖത്തിനെത്തിയ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി തണ്ണിമത്തനെ ആശ്രയിച്ചാണ് ചൂട് അകറ്റാന്‍ ശ്രമിച്ചത്. പ്രസ് ക്ലബ്ബിന് താഴെയുള്ള മുഹമ്മദ് അലിയുടെ വണ്ടി പിടികയില്‍ നിന്നും തണ്ണിമത്തന് കഴിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും കൂടെക്കൂടി. ഇതുകണ്ടതോടെ ചാനല്‍ കാമറകളും പത്ര ഫോട്ടോഗ്രാഫര്‍മാരും ചുറ്റും കൂടി.



