കലാസൃഷ്ടിയിൽ തെറി വാക്കുകൾ.. കീറി വലിച്ചെറിഞ്ഞ് അക്രമികൾ.. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിൽ…

കലാസൃഷ്ടിയിൽ തെറി വാക്കുകളുണ്ടെന്ന് ആരോപിച്ച് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലെ കലാസൃഷ്ടി കീറി നശിപ്പിച്ചു. നോര്‍വീജിയന്‍ കലാകാരി ഹനാന് ബെനാമിറിന്റെ കലാസൃഷ്ടികളാണ് രാത്രി ഏഴുമണിയോടെ രണ്ടംഗ സംഘം കീറി എറിഞ്ഞത്. കലാസൃഷ്ടിയില് തെറി വാക്കുകളുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. മലയാളി കലാകാരനായ ഹോചിമിനാണ് മറ്റൊരാള്‍ക്കൊപ്പം എത്തി ചിത്രങ്ങള്‍ നശിപ്പിച്ചത്.
ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ‘അന്യവല്‍കൃത ഭൂമിശാസ്ത്രങ്ങള്‍’ (എസ്ട്രേഞ്ച്ഡ് ജ്യോഗ്രഫീസ്) പ്രദര്‍ശനത്തിന്റെ പേരില്‍ കേരള ലളിതകലാ അക്കാദമിക്കെതിരെ വിമര്‍ശനം ചൂടുപിടിക്കുന്നതിനിടെയാണ് ‘ഗോ ഈറ്റ് യുവര്‍ ഡാഡ്’ എന്ന ലിനോകട്ട് സൃഷ്ടി കീറി എറിഞ്ഞത്. നോര്‍വേയിലെ തീവ്രവലതുപക്ഷ വിഭാഗത്തില്‍ നിന്നു നേരിട്ട വിദ്വേഷപരമായ പ്രസ്താവനകള്‍ ചേര്‍ത്ത് 2021ല്‍ സില്‍ക്കില്‍ ചെയ്ത് ‘ദ് നോര്‍വീജിയന്‍ ആര്‍ട്ടിസ്റ്റിക് കാനന്‍’ ആണ് ഹനാന്റെ പ്രദര്‍ശനത്തില്‍ പ്രധാനം.
എന്നാൽ ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റെ പ്രതികരണം. ‘കലാസൃഷ്ടിയിൽ ഇത്തരം ഉള്ളടക്കമുണ്ടെങ്കിൽ അതു സംബന്ധിച്ച സൂചന നൽകണമെന്നാണ് രീതി. ദർബാർ ഹാളിൽ ഇതിന്റെ അറിയിപ്പുവച്ചിട്ടുണ്ട്. ഒരു രാജ്യാന്തര കലാകാരന്റെ സൃഷ്ടി സെൻസർ ചെയ്യുകയെന്നത് അക്കാദമിയുടെ അധികാരത്തിനു കീഴിലുള്ള കാര്യവുമല്ല’ മുരളി ചീരോത്ത് വ്യക്തമാക്കിയിരുന്നു.



