‘നാണം ഉണ്ടോടാ സുധാകരാ…’, ജന്മനാട്ടിൽ സുധാകരന്‍റെ വീടിന് മുന്നിലൂടെ സിപിഎം ബഹുജന മാർച്ച്….

ആലപ്പുഴ: പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി ഇനി സ്വതന്ത്രനാണെന്ന് പ്രഖ്യാപിച്ച് അമ്പലപ്പുഴയിൽ മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സി പി എം. ആലപ്പുഴ പുന്നപ്ര പറവൂരിൽ സുധാകരനെതിരെ വമ്പൻ ബഹുജന മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചാണ് സി പി എം കടുപ്പിക്കുന്നത്.

വി എസ് അച്യുതാനന്ദന്‍റെ വീടിന് മുന്നിൽ നിന്നാരംഭിച്ച ബഹുജന മാർച്ച്‌ സുധാകരന്‍റെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്കെത്തിയത്. വർഗവഞ്ചകന് മാപ്പില്ല എന്ന ബാനർ ഉയർത്തി, വൈകാരിക പ്രതികരണങ്ങളുമായാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മാർച്ചിൽ അണിനിരന്നത്. സുധാകരന്‍റെ സഹോദരനായ ഭുവനേശ്വന്‍റെ രക്തസാക്ഷിത്വമടക്കം ഓർമ്മിപ്പിച്ചുകൊണ്ട് ‘ഭുവനേശ്വര അനശ്വര’ മുദ്രാവാക്യം മാർച്ചിൽ ഉടനീളം ഉയർന്നുകേട്ടു.

സുധാകരന്‍റെ വീടിന് മുന്നിലെത്തിയപ്പോൾ കടുത്ത മുദ്രാവാക്യം വിളിയായിരുന്നു. ‘വർഗവഞ്ചനയ്ക്ക് മാപ്പില്ല’, ‘യുഡിഎഫിൻ കൂടാരത്തിൽ അത്താഴത്തിന് പോയെങ്കിൽ തിന്നു മദിച്ചു കിടന്നോളൂ’, ‘പ്രസ്ഥാനത്തെ ഒറ്റുകൊടുത്താൽ ഏത് സുധാകരനായാലും തോറ്റു മടങ്ങും കട്ടായം’, ‘ജി സുധാകരാ കേട്ടോളൂ, ഇത് പുന്നപ്രയുടെ മണ്ണാണെ, തോറ്റും മടങ്ങും ഉറപ്പാണേ’, എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു സി പി എം മാർച്ച്. പൊതുസമ്മേളനത്തിൽ സംസാരിച്ച അമ്പലപ്പുഴ ഏരിയ സെക്രട്ടറി സാംജി, ജില്ലാ സെക്രട്ടറി ആ‌ർ നാസർ, സി പി എം കേന്ദ്ര കമ്മിറ്റി അംഗവും സുധാകരന്‍റെ ബന്ധുവുമായ സി എസ് സുജാത, എച്ച് സലാം എം എൽ എ എന്നിവർ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. നാണം ഉണ്ടോടാ സുധാകരാ തനിക്ക് എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഏരിയ സെക്രട്ടറി സാംജി പ്രസംഗം തുടങ്ങിയത്.

Related Articles

Back to top button