അങ്കണവാടിയിൽ മൂന്നു വയസ്സുകാരി വീണത് കസേരയിൽ നിന്ന്….വീണ കാര്യം പറയാൻ മറന്നുപോയെന്ന് ജീവനക്കാർ…തലയോട്ടിക്കും സുഷുമ്നയ്‌ക്കും…

മൂന്നു വയസ്സുകാരി വീണ് പരിക്കേറ്റ കാര്യം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്ന് പരാതി. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളായ മകള്‍ വൈഗ ആണ് കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ് എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

‘മകളുടെ കണ്ണിൽ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ ഛർദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോൾ കുട്ടി വീണ കാര്യം പറയാൻ മറന്നുപോയത്രെ. കുട്ടി കസേരയിൽ നിന്ന് മലർന്ന് പിന്നോട്ട് വീണു എന്നാണ് ടീച്ചർ പറയുന്നത്. ഉച്ചയ്‌ക്ക് നടന്ന സംഭവം ഞങ്ങൾ അറിയുന്നത് രാത്രിയാണ്. തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്‌പൈനൽ കോർഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ അവർക്ക്?’ , കുട്ടിയുടെ അച്ഛൻ ചോദിക്കുന്നു.

അതേസമയം കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് നല്‍കിയ മറുപടി. യഥാസമയം വിവരം അറിയിച്ചിരുന്നെങ്കിലും കുട്ടിയുടെ നില ഗുരുതരമാവില്ലായിരുന്നു എന്നാണ് പിതാവ് പറയുന്നത്. എന്നാൽ, കുട്ടി ജനലിനു മുകളിൽ നിന്നാണ് വീണതെന്നാണ് മറ്റു കുട്ടികൾ പറയുന്നത്. കുട്ടിയെ കൂട്ടാൻ ചെന്നപ്പോൾ കുട്ടി വളരെ ഉച്ചത്തിൽ കരയുകയും മയങ്ങുകയും ചെയ്തു എന്നാണ് മാതാവ് പറയുന്നത്. ഭക്ഷണം കൊടുത്തപ്പോൾ ഛർദ്ദിക്കുകയും ചെയ്തു. തുടർന്നാണ് ഇവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Related Articles

Back to top button