മൂവാറ്റുപുഴ കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

എറണാകുളം മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും, ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പള്ളി വികാരിക്കും, ട്രസ്റ്റികൾക്കുമെതിരെ കേസെടുത്ത് പോലീസ്. പള്ളി വികാരി ഫാ. ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി എം എൽദോ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുരക്ഷാ വീഴ്ച്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘനം പ്രകാരവുമുള്ള വകുപ്പുകളാണ് ഇവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്
പള്ളിയിലെ പെരുന്നാളിന്റെ നാലാമത്തെ ദിവസമായ ഇന്ന് രാവിലെ കുർബാനയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും, ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെടിമരുന്ന് നിറയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന രവിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരാറുകാരൻ ജയിംസിനെ 70% പൊള്ളലോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് പള്ളിയിൽ കുർബാന നടക്കുകയായിരുന്നതിനാൽ സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല.



