പകര്‍ന്നു നല്‍കേണ്ടത് അജ്ഞതയല്ല, അറിവാണ്; അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ
ആലപ്പുഴ: മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ. സംഘപരിവാർ നാടിനെ എങ്ങോട്ട് നയിക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പ്രവർത്തിയെന്ന് ജെയിംസ് സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർത്ഥികൾക്ക് പകർന്നുനൽകേണ്ടത് അജ്ഞതയല്ല, അറിവാണെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ജെയിംസ് സാമുവൽ പ്രതികരിച്ചു.
പ്രതികരണത്തിന്റെ പൂർണ്ണരൂപം-
അധ്യാപകരെ പൂജിക്കുകയല്ല ബഹുമാനിക്കുകയാണ് വേണ്ടത്… അറിവാണ് പകരേണ്ടത് അജ്ഞതയല്ല..
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ പാദ പൂജ നടന്നു എന്ന വാർത്ത ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ഗുരുപൂജ എന്ന പേരിൽ സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാർത്ഥികൾ പൂജിച്ചത്. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു.
ശാസ്ത്രരംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ച നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് തന്നെ സംഘപരിവാർ നമ്മുടെ നാടിനെ എങ്ങോട്ട് നയിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ്. പുരോഗമന കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസരംഗത്താണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ഈ വിഷയത്തിൽ സംസ്ഥാന ഗവൺമെന്റ് ഇടപെട്ട് ശക്തമായ നടപടികൾ സ്വീകരിക്കണം.
ഇത്തരത്തിൽ നാടിനെ പിന്നോട്ട് നയിക്കുന്ന സംഭവങ്ങൾക്കെതിരായി ശക്തമായ പ്രതിഷേധങ്ങൾ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കും.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലാണ് വിദ്യാർത്ഥികളെക്കൊണ്ട് ‘പാദ പൂജ’യെന്ന പേരിൽ അധ്യാപകരുടെ കാൽകഴുകിച്ചത്. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കൾ ഇടാൻ ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാർത്ഥികൾ കഴുകിയത്. സമാനമായ സംഭവം കാസർകോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.