മൂന്നാംഘട്ട തെളിവെടുപ്പിനായി കൈയില്‍ വിലങ്ങുമായി പൊലീസ് ജീപ്പില്‍ അഫാന്‍.. മുഖം തിരിച്ച് നടന്ന് റഹീം..
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ മൂന്നാംഘട്ട തെളിവെടുപ്പിനിടെ പ്രതി അഫാനും പിതാവ് റഹീമും മുഖാമുഖം വന്നു. വെഞ്ഞാറമൂട് ജങ്ഷനില്‍വെച്ചാണ് ഇരുവരും കണ്ടത്. അഫാനുമായുള്ള പൊലീസ് സംഘം ജീപ്പില്‍ വെഞ്ഞാറമ്മൂട് ജങ്ഷനിലെത്തി. ഇതിനിടെ പൊലീസ് വാഹനം സിഗ്നലില്‍പ്പെട്ട് അല്‍പനേരം കിടന്നു. ഈ സമയം പിതാവ് റഹീമും സുഹൃത്തും ജീപ്പ് നില്‍ക്കുന്നതിന്റെ എതിര്‍വശത്തെ പാത്രക്കടയ്ക്ക് മുന്നിലായിരുന്നു. ജീപ്പ് ശ്രദ്ധയില്‍പ്പെട്ട റഹീം അല്‍പനേരം നോക്കി നിന്ന ശേഷം മുഖം തിരിച്ച് പോകുകയായിരുന്നു. അഫാന്‍ ജീവിതത്തിലുണ്ടാക്കിയ നഷ്ടം നികത്താന്‍ കഴിയാത്തതാണെന്നാണ് റഹീമിന്റെ നിലപാട്. അഫാനെ ഒരിക്കലും കാണാന്‍ ശ്രമിക്കില്ലെന്ന് റഹീം നേരത്തെ പറഞ്ഞിരുന്നു.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. അഞ്ച് പേരെയും കൊലപ്പെടുത്തിയ ശേഷം അഫാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്.