സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണവും പണവും കവർന്നു; നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

സാമ്പത്തിക തർക്കത്തെത്തുടർന്ന് കന്നട സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണവും പണവും കവർന്നു. നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. ‘ജീവാനന്ദ ബാഷെ’ എന്ന സിനിമയുടെയും വിവിധ ആൽബങ്ങളുടെയും ഹ്രസ്വചിത്രങ്ങളുടെയും സംവിധായകനായ ടി.എ. അനീഷിനെയാണ് സംഘം മർദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. അനീഷ് ക്രിയേഷൻസ് എന്ന മോഡലിങ് ആൻഡ് കാസ്റ്റിങ് ഏജൻസിയുടെ ഉടമയാണ് അനീഷ്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട് സ്വദേശിയായ അനീഷ് ഫെബ്രുവരി 11ന് കാലിനും കൈക്കും പരുക്കേറ്റ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇതിനു പിന്നാലെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. പ്രതികളിൽ ഒരാളായ ആശിർവാദ് അനീഷിൽ നിന്ന് വാങ്ങിയ 2.25 ലക്ഷം രൂപ തിരിച്ചുകൊടുക്കാത്തതിന്റെയും ലക്ഷ്മി നാരായൺ എന്നയാൾ അനീഷിന്റെ റിലീസ് ചെയ്യാത്ത ചിത്രമായ ജീവാനന്ദ ബാഷെയ്ക്കായി നിക്ഷേപിച്ച 6 ലക്ഷം രൂപയുടെയും പേരിലുള്ള തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചത്. ഇതിൽ അനീഷ് പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു.
രണ്ടുമാസം മുൻപ് അനീഷ് മുംബൈയിലേക്ക് താമസം മാറി. തന്റെ കാർ വിൽക്കാൻ താൽപര്യമുണ്ടെന്ന് പ്രതികളിൽ ഒരാളും നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യയെ അനീഷ് അറിയിച്ചിരുന്നു. ഐശ്വര്യ ഇത് മറ്റു പ്രതികളെ അറിയിക്കുകയും കാർ വാങ്ങാനെന്ന വ്യാജേന ഇവർ അനീഷിനെ സമീപിക്കുകയും ചെയ്തു. കാർ വിൽക്കാൻ ഫെബ്രുവരി 11ന് അനീഷ് ബെംഗളൂരുവിലെത്തി. ഈ സമയം പ്രതികൾ അനീഷിനെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രിക്കറ്റ് സ്റ്റംപുകളും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നും തെളിവുകൾ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം. വിസമ്മതിച്ചതോടെ അനീഷിന്റെ പക്കലുണ്ടായിരുന്ന 22 ഗ്രാം സ്വർണവും 30,000 രൂപയും സംഘം കവർന്നു. തുടർന്ന് കാറിൽ തുമകുരു ജില്ലയിലെ മന്ദാരഗിരി കുന്നിലേക്ക് അനീഷിനെ കൊണ്ടുപോയ സംഘം 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ സമയം ലക്ഷ്മീനാരായൺ വിഡിയോ കോളിലൂടെ അക്രമികൾക്ക് നിർദേശം നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളിൽനിന്ന് 6 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



