70ൻ്റെ നിറവിൽ നടൻ ജഗദീഷ്…
മലയാളി കാണാന്‍ തുടങ്ങിയ കാലം മുതല്‍ ഒരുരൂപവും, ഒരേ പ്രകൃതവും . കാഴ്ചപ്പാടുകൊണ്ടും നിലപാടുകള്‍ കൊണ്ടും സിനിമയ്ക്ക് അകത്തും പുറത്തും വ്യത്യസ്ഥനായ പ്രിയ നടൻ ജഗദീഷിൻ്റെ 70-ാം പിറന്നാളാണിന്ന്. സഹനടനായി, ഹാസ്യനടനായി, നായകനായി, വില്ലനായി അങ്ങനെ പോയ പതിറ്റാണ്ടുകളില്‍ മലയാളികൾക്ക് മാറ്റിവയ്ക്കാനാകാത്ത ശീലമായി ജദീഷ് മാറി. ഈ ഏഴുപതാം വയസിലും ഹരിഹർ നഗറിലെ അപ്പുക്കുട്ടനെയും ഗോഡ്ഫാദറിലെ മായിന്‍കുട്ടിയെയും പുനരവതരിപ്പിക്കാന്‍ ജഗദീഷിന് നിഷ്പ്രയാസം കഴിയും.

അധ്യാപകനായ അച്ഛന്റെ ആറ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു പി വി ജഗദീഷ് കുമാറിന്റെ ജനനം. ഒരു ഇടത്തരം കുടുംബത്തിന്റെ അല്ലലുകള്‍ മറികടക്കാന്‍ പഠനം മാത്രമാണ് പോംവഴിയെന്ന് തിരിച്ചറിഞ്ഞ സാധാരണക്കാരില്‍ സാധാരണക്കാരനായി വളർന്നു. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം റാങ്കോടെ പാസായി ബാങ്ക് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതവും തുടങ്ങി. പിന്നീട് അദ്ദേഹം അദ്ധ്യാപകനായി.

ക്ലാസ്മുറി വിട്ട് വെള്ളിത്തിരയിലേക്ക് ജഗദീഷ്എത്തുന്നത് 1984ലാണ്. അതും ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലുടെ. പിന്നാലെ 1990ൽ സിദ്ദീഖ്- ലാൽ കൂട്ടുകെട്ടിലിറങ്ങിയ ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ വൻ വഴിത്തിരിവായി. ഒരു കോളേജ് അധ്യാപകനാണ് ഈ മണ്ടന്‍ കളിക്കുന്നതെന്ന് സിനിമയെ കുറിച്ച് അറിയാത്ത അമ്മമാർ പോലും മക്കളോട് വിവരിച്ച കാലമായിരുന്നു അത്.




