താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി…
താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. താമരശ്ശേരിയിൽ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു. അപേക്ഷ നൽകിയതിനെ തുടർന്നാണ് സ്ഥലമാറ്റം എന്നാണ് താമരശ്ശേരി പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ് ഐ കെ.കെ നൗഷാദിനെ തിരിച്ചെടുത്തതിന് പിന്നാലെയാണ് പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റിയത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് എസ്.ഐ നൗഷാദിനെ തിരിച്ചെടുത്തത്. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബില നല്‍കിയ പരാതിയില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു നൗഷാദിനെ നേരത്തെ സസ്പെന്‍റ് ചെയ്തത്. ഭര്‍ത്താവായ യാസിറിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഷിബിലയുടെ കുടുംബം പൊലീസിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്. സ്റ്റേഷന്‍ പി ആര്‍ ഓ കൂടിയായിരുന്നു എസ്ഐ നൗഷാദ്.



