കരിങ്കല്ലുമായി വന്ന ടോറസ് ലോറിക്ക് തീപിടിച്ചു, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളിൽ അപകടം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളിൽ കരിങ്കല്ലുമായി എത്തിയ ടോറസ് ലോറിക്കു തീ പിടിച്ചു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. തുറമുഖത്ത് പുലിമുട്ടു നിർമ്മാണത്തിന് കരിങ്കല്ല് എത്തിച്ച് മടങ്ങുകയായിരുന്നു ലോറി. പോർട്ട് വർക്‌ഷോപ്പിനു മുന്നിൽ വച്ചാണ് ലോറിയുടെ ക്യാബിന് വശത്തായി തീ കണ്ടത്. തീ പെട്ടന്ന് പടർന്നു കയറി. ഇതോടെ ഡ്രൈവർ ഇടുക്കി സ്വദേശി തേജസ് വാഹനം നിർത്തി പുറത്തേക്ക് ചാടി. ഇതോടെ ആളപായം ഒഴിവായി.
തൊട്ടുപിന്നാലെ തുറമുഖത്തുണ്ടായിരുന്ന ഫയർഫോഴ്‌സും ,തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവർ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു. എന്നാൽ അപ്പോഴേക്കും ലോറിയുടെ ക്യാബിൻ ഭാഗം പൂർണമായും കത്തി നശിച്ചിരുന്നു. കൃത്യസമയത്ത് ചാടാൻ സാധിച്ചതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് ഫയർ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സംഭവത്തെ തുടർന്ന് ഇവിടെ വന്നു പോകുന്ന ടിപ്പർ ലോറികളുൾപ്പെടെ വാഹനങ്ങളുടെ സുരക്ഷ പരിശോധന കർശനമാക്കിയതായി തുറമുഖ അധികൃതർ അറിയിച്ചു. സർവീസ്, ഫിറ്റ്നസ് എന്നിവയുൾപ്പെടെ വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ പരിശോധന നടത്തും. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുണ്ട്.




