25,000 ലിറ്റർ ടാങ്കിന്റെ വാൽവിലുണ്ടായ തകരാർ; തൃശൂർ ഒല്ലൂക്കരയിൽ ഐസ് പ്ലാന്റിൽ നിന്ന് അമോണിയം വാതകം ചോർന്നു, ഒഴിവായത് വൻ ദുരന്തം

തൃശൂർ ഒല്ലൂക്കരയിൽ ഐസ് പ്ലാന്റിൽ അമോണിയം വാതകം ചോർന്നു. 25,000 ലിറ്റർ അമോണിയം സൂക്ഷിച്ചിരുന്ന ടാങ്കിന്റെ വാൽവിലുണ്ടായ തകരാറ് ചോർച്ചയ്ക്ക് കാരണം. നിലവിൽ വാതകചോർച്ച നിയന്ത്രണവിധേയമാണ്. ദേശീയ പാതയ്ക്കരികിൽ പ്രവർത്തിക്കുന്ന സത്യമെന്ന പേരുള്ള ഐസ് പ്ലാന്റിലാണ് സംഭവം.
ഇന്ന് രാവിലെ 8.45 ഓടെയാണ് വാതകം ചോർന്നത്. 25,000 ലിറ്റർ അമോണിയം സൂക്ഷിച്ചിരുന്ന ടാങ്കിന്റെ വാൽവിലുണ്ടായ തകരാറ് കാരണമാണ് ചോർച്ചയുണ്ടായതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നൽകിയ വിവരം. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് ഒന്നരമണിക്കൂറിനുള്ളിൽ വാതകചോർച്ച നിയന്ത്രണവിധേയമാക്കിയത്.
സുരക്ഷാവീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ അപകട സാദ്ധ്യതയില്ലെന്നും വൻദുരന്തം ഒഴിവായെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഐസ് പ്ലാന്റിൽ കൃത്യമായ പരിശോധന നടത്തിയിതിനുശേഷം മാത്രമേ ലൈസൻസ് പുതുക്കാൻ അനുവദിക്കുകയുള്ളൂവെന്ന് തൃശൂർ നഗരസഭ അറിയിച്ചു.
നൈട്രജനും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന, രൂക്ഷഗന്ധമുള്ളതും നിറമില്ലാത്തതുമായ ഒരു അജൈവ വാതകമാണ് അമോണിയ. വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന ഇത് വളങ്ങളുടെ നിർമ്മാണം, റഫ്രിജറേഷൻ, ക്ലീനിംഗ് ഏജൻ്റുകൾ, സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കളുടെ ഉൽപ്പാദനം എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു. കാർഷിക വിളകൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും അമോണിയ വളരെ പ്രധാനമാണ്.
