തൃപ്പൂണിത്തുറ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിലെ അപകടം.. കൂടുതൽ വിവരങ്ങൾ പുറത്ത്…
തൃപ്പൂണിത്തുറ അത്തച്ചമയ പാർക്കിലെ ഗ്രൗണ്ടിലുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ആകാശ ഉഞ്ഞാലിലെ ഇരിപ്പിടത്തിൽ നിന്നും താഴെ വീഴാതെ തടഞ്ഞ് നിർത്താനുള്ള വശങ്ങളില്‍ സ്ഥാപിക്കേണ്ട കമ്പികൾ പോലും ഇല്ലായിരുന്നുവെന്നാണ് വിവരം. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ സ്വദേശി വിഷ്‌ണു(34)നാണ് പരുക്കേറ്റത്. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്. അതേസമയം സുരക്ഷാ വീഴ്ച സംബന്ധിച്ച് പരിശോധന നടത്തുമെന്നാണ് നഗരസഭ അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം. ഓണത്തോടനുബന്ധിച്ച് ഒരുക്കിയ അമ്യൂസ്‌മെന്റ് പാർക്കിലെ ആകാശ ഊഞ്ഞാലിൽ നിന്നാണ് വിഷ്ണു വീണത്. അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാർക്കിന്റെ നടത്തിപ്പുകാർ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ബന്ധപ്പെട്ട അധികൃതർ ആരും അപകടമുണ്ടായിട്ടും തിരിഞ്ഞ് നോക്കിയില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.