തേങ്ങയിടാനായി തെങ്ങിൽ കയറിയ തൊഴിലാളിക്ക് നേരെ കടന്നൽ ആക്രമണം..വയോധികന്..
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തേങ്ങയിടാനായി കയറിയ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. നഗരൂർ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി ആനന്ദൻ (64) ആണ് മരിച്ചത്. വെള്ളല്ലൂർ സ്വദേശിയുടെ പുരയിടത്തിലെ തെങ്ങിൽ തേങ്ങയിടാൻ കേറിയപ്പോഴായിരുന്നു സംഭവം തെങ്ങിൽ നിന്ന് തേങ്ങ വെട്ടാനൊരുങ്ങവെയാണ് ഇദ്ദേഹത്തെ കടന്നൽ ആക്രമിച്ചത്. തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദന്റെ തലയിലും ശരീര ഭാഗങ്ങളിലും കുത്തി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം വയനാട്ടിലും സമാന സംഭവം ഉണ്ടായിരുന്നു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്. തെങ്ങിൽ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചത്. കടന്നൽ കുത്തേറ്റ് തളർന്നുപോയ ജോയ് പോളിനെ ഓടിക്കൂടിയവർ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ആരോഗ്യനില വഷളാവുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു.
ബുധനാഴ്ച ആലുവയിലും കടന്നൽ ആക്രമണം ഉണ്ടാകുകയും വയോധികൻ മരിക്കുകയും ചെയ്തിരുന്നു. വയലിൽ പശുവിനെ കെട്ടുന്നതിനിടെയാണ് കടന്നൽ കുത്തേറ്റ് 70 വയസുകാരൻ മരിച്ചത്. കീഴ്മാട് നാലാം വാർഡിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസൻ ആണ് മരിച്ചത്. ശിവദാസനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനെ ഇദ്ദേഹത്തിന്റെ മകൻ പ്രഭാതിനും കടന്നൽ കുത്തേറ്റു. ഇന്നലെ രാവിലെ 10.30 യോടെ വീടിനടുത്തുള്ള വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് കർഷകനായ ശിവദാസനെ കടന്നൽ ആക്രമിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കടന്നൽ കുത്തേറ്റ് കിടന്ന ശിവദാസനെ മകനും അയൽവാസികളും ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ശിവദാസന് ജീവൻ നഷ്ടമായിരുന്നു. റെയിൻ കോട്ടും ഹെൽമറ്റും ധരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് വെള്ളം ചീറ്റിച്ചാണ് കടന്നലിനെ തുരത്തിയത്.