​സ്ഥിരം തൊഴിൽ എന്ന ആശയത്തെ ഇല്ലാതാക്കുന്ന നീക്കം;  പുതിയ തൊ‍ഴിൽ കോഡുകളിൽ ആശങ്ക, മുഖ്യമന്ത്രി

രാജ്യം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് തരണം ചെയ്യാനാണ് ലേബർ കോൺക്ലേവ് സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ പ്രത്യേക സാഹചര്യമാണ് ഇത്തരം ഒരു കോൺക്ലേവ് നടത്തുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ചത്. സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കമാണിത്. ഇത് നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടും എന്ന ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ലേബർ കോഡുകൾ തൊഴിൽ സുരക്ഷയിൽ പ്രതിലോമകരമായ സ്വാധീനം ചെലുത്തുന്നവയാണെന്ന് വിമർശനം ഉണ്ട്. നിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ തൊഴിൽ സുരക്ഷ എടുത്ത് കളയുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തൊഴിൽ സുരക്ഷ എന്നത് പഴങ്കഥയായിരിക്കുന്നു. സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കമാണ് ഉണ്ടായത്. തൊഴിൽ ചൂഷണത്തെ എതിർക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിയമപരമായ പണിമുടക്ക് അസാധ്യമാക്കി മാറ്റിയെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ നിയമങ്ങൾ ലഘൂകരിക്കൽ എന്ന വ്യാജേന തൊഴിലാളികളുടെ നിയമ പരിരക്ഷ എടുത്തു കളയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. യുക്തിഭദ്രവും ജനാധിപത്യ പരവുമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ജനാധിപത്യ കടമയാണ്. എന്നാൽ ജനാധിപത്യപരമായ ചർച്ചകൾ കൂടാതെയാണ് പാർലമെൻ്റിൽ ഇവ പാസാക്കിയത്. ഇത് കോർപ്പറേറ്റ് നിയന്ത്രിത ആസൂത്രിത നീക്കമാണ്. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ഇതിലൂടെ ഇല്ലാതാകും.  തൊഴിലാളികൾക്ക് പണി മുടക്കാനുള്ള അവകാശവും കോഡ് ഇല്ലാതാക്കുന്നു. എല്ലാ തരത്തിലും തൊഴിലാളി ദ്രോഹ നടപടിയാണിത്. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതൊരു പോരാട്ടമായി കാണണം. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടിയുള്ളതല്ല, വരും തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button