രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിയെടുത്ത നടപടിയിൽ എ ഗ്രൂപ്പിന് അതൃപ്തി
യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിയെടുത്ത നടപടിയിൽ എ ഗ്രൂപ്പിന് അതൃപ്തി. രാഹുലിനോട് വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് വിമർശനം ഉയരുന്നത്. രാഹുലിനെതിരെ പെട്ടെന്നുണ്ടായ കടുത്ത നടപടി കുറ്റം ശരിവെക്കുന്നത് പോലെ ആയെന്നുമാണ് എ ഗ്രൂപ്പിൻ്റെ വിമർശനം. എന്നാൽ രാഹുലിനെതിരെ എടുത്ത കടുത്ത നടപടിയാണ് പാർട്ടിയെ പിടിച്ചു നിർത്തിയതെന്നാണ് സതീശൻ അനുകൂലികളുടെ വാദം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത് പോലും നടപടിയാണെന്നുള്ള വാദമാണ് ഉയർത്തുന്നത്. ആരോപണം ഉയർന്ന ഉടൻ തന്നെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജി വെച്ചിരുന്നു
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. രാഹുലിന് സംരക്ഷണമൊരുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നത്. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്റ്റേഡിയം സ്റ്റാൻ്റ് പരിസരത്താണ് ആത്മാഭിമാന സദസ് എന്ന പേരിൽ പരിപാടി നടത്തുന്നത്. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും നേരത്തെ വ്യക്തമാക്കിയിരുന്നു