ചെങ്ങന്നൂരിൽ…. പരാജയപ്പെട്ട ഇടതു സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മുൻ നഗരസഭ കൗൺസിലറെ ആക്രമിച്ചു പരിക്കേൽപ്പിച്ചു

ചെങ്ങന്നൂർ : പരാജയപ്പെട്ട ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ യു.ഡി.എഫ് നഗരസഭ കൗൺസിലറെ അക്രമിച്ചു പരിക്കേൽപ്പിച്ചു. പുത്തൻകാവ് കാർത്തികപ്പള്ളി പീടികയിൽ ജോസ് കെ ജോർജിനെയാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായ പി.ഡി. സുനീഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി 7 മണിയോടെ പുത്തൻകാവ് പള്ളിപ്പടി ജംഗ്ഷനിലായിരുന്നു സംഭവം. കാറിൽ എത്തിയ സുനീഷ് കുമാറും മറ്റു മൂന്നു പേരും ചേർന്ന് നാട്ടുകാരുടെ മുൻപിൽ വെച്ചായിരുന്നു ജോസ് കെ. ജോർജിനെ ആക്രമിച്ചത്. പരിക്കേറ്റ ജോസിനെ ആദ്യം സർക്കാർ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അറസ്റ്റ് ചെയ്ത സുനീഷ്കുമാറിനെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കണ്ടാലറിയാവുന്ന 3 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജോസ് കെ. ജോർജ് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെകട്ടറിയും യു.ഡി.എഫ് ചെങ്ങന്നൂർ നഗരസഭ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനുമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കും.



