അനുഷ ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമെന്ന് പൊലീസ്.. യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്യും…
പത്തനംതിട്ട: പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ആക്രമിക്കപ്പെട്ട യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് പൊലീസ്. പ്രതി അനുഷ ആശുപത്രി മുറിയിൽ എത്തിയത് സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യാനാണ് യുവതിയുടെ ഭര്‍ത്താവ് അരുണിനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. അനുഷയുടെ മൊബൈൽ ഫോണിലെ ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമാണെന്ന് പൊലീസ് പറയുന്നു.
യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംപോളിസം എന്ന മാർഗ്ഗമാണ് പ്രതി സ്വീകരിച്ചത്. ആശപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇന്നലെ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയുടെ ഫോണ്‍ വിവരങ്ങളാണ് പൊലീസ് ആദ്യം പരിശോധിച്ചത്. എങ്ങനെയാണ് പ്രതി ആശുപത്രിയില്‍ എത്തിയത് എന്നാണ് പൊലീസ് പരിശോധിച്ചത്.
പ്രതി ആക്രമിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെ വിളിച്ചാണ് ആശുപത്രിയില്‍ എത്തിയത് എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഫോണിലെ ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമാണെന്ന് പൊലീസ് പറയുന്നു. അരുണും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറഞ്ഞില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. ആക്രമിക്കപ്പെട്ട യുവതിയുടെ കുടുംബത്തിന് ഭര്‍ത്താവിനെതിരെ പരാതിയില്ലെന്നും സംശയം നീക്കാന്‍ വേണ്ടി മാത്രമാണ് വിളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.