മറുനാടന്‍ മലയാളിക്ക് വിലക്ക്….

നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് ‘മറുനാടന്‍ മലയാളി’ക്ക് വിലക്ക്. പത്ത് കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ സിവില്‍ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവിട്ടത്. പൃഥ്വിരാജിനു വേണ്ടി അഭിഭാഷകരായ സന്തോഷ് മാത്യു, വിജയ് വി പോള്‍, ഗോകുല്‍ കൃഷ്ണന്‍ ആര്‍, ഉത്തര പി വി, സാമ അബ്ദുള്‍ മജീദ്, ശില്‍പ സോമന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

ഈ ഇടക്കാല ഉത്തരവ്, വാദിയുടെ സ്വകാര്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും സത്‌പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുന്ന രീതിയിലുള്ള വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും അപ്ലോഡ് ചെയ്യുക/ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ നിന്നും പോര്‍ട്ടലിനെ തടയുന്നു.

ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സുമെന്റും നടത്തിയ പരിശോധനയെ തുടര്‍ന്ന് പൃഥ്വിരാജ് 25 കോടി പിഴയടച്ചുവെന്ന് 2023 മേയ് മാസത്തില്‍ മറുനാടന്‍ മലയാളി ചില ലേഖനങ്ങളിലൂടെയും വീഡിയോകളിലൂടെയും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പ്രസ്താവനയിറക്കിയെങ്കിലും നടന്‍ പിഴ അടച്ചുവെന്ന് പോര്‍ട്ടല്‍ വീണ്ടും വാര്‍ത്ത നല്‍കി. തുടര്‍ന്നാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്.

Related Articles

Back to top button