കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ കടന്നാക്രമണം, യുഡിഎഫ് കാലത്ത് 4 ലക്ഷം വീടുകൾ നൽകിയോ?

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് (2011-16) നാല് ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു എന്ന പ്രതിപക്ഷത്തിന്‍റെ അവകാശവാദം വെറും രാഷ്ട്രീയ പ്രചരണം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ കോടിയേരി ബാലകൃഷ്ണന്‍റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ പോലും ഇത്തരമൊരു ഏകോപിത കണക്ക് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്ലാനിംഗ് ബോർഡിന്‍റെ കരട് റിപ്പോർട്ടിലെ ചില അനുമാനങ്ങളെയും, മുൻപ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ഇഎംഎസ് ഭവന പദ്ധതി പ്രകാരം പൂർത്തിയാക്കിയ വീടുകളെയും സ്വന്തം അക്കൗണ്ടിൽ ചേർത്താണ് യുഡിഎഫ് ഈ വ്യാജ സംഖ്യ ചമച്ചിരിക്കുന്നത്.

പണി തീരാത്ത വീടുകളും കേവലം അനുമതി മാത്രം നൽകിയ പദ്ധതികളും യുഡിഎഫ് കണക്കിൽപെടുത്തി. അക്കാലത്ത് ഒരു വീടിന് നൽകിയിരുന്ന സഹായം വെറും 50,000 മുതൽ 70,000 രൂപവരെ മാത്രമായിരുന്നു. ഇത് വീട് പൂർത്തിയാക്കാൻ ഒട്ടും പര്യാപ്തമായിരുന്നില്ല. ലൈഫ് മിഷൻ വഴി വീട് ലഭിച്ച ഓരോ വ്യക്തിയുടെയും വിവരങ്ങൾ ഇന്ന് പൊതുസമക്ഷം ലഭ്യമാണ്. എന്നാൽ യുഡിഎഫ് അവകാശപ്പെടുന്ന 4,43,000 ഗുണഭോക്താക്കളുടെ പട്ടിക പുറത്തുവിടാൻ പ്രതിപക്ഷത്തിന് സാധിക്കുമോ എന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു

Related Articles

Back to top button