അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു

വയനാട് പുൽപ്പള്ളി ദേവർഗദ്ധയിൽ ആളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. മാരനെ കടുവ ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടെ പുൽപ്പള്ളി നഗരത്തോട് ചേർന്ന ഏരിയപ്പള്ളിയിൽ രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അര്‍ധരാത്രിയിൽ കടുവ റോഡ് മുറിച്ച് കടക്കുന്നതാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുൽപ്പള്ളിയിലെ കാപ്പി സെറ്റ്, ദേവർഗദ്ദ മേഖലയിൽ കടുവയുടെ ആശങ്ക തുടരുകയാണ്. പ്രദേശത്ത് രണ്ടു ദിവസമായി വനംവകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ദേവർഗദ്ധയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മാടപ്പള്ളി കുന്നിൽ കാലിനു പരിക്കേറ്റ ഒരു കടുവയെ കഴിഞ്ഞദിവസം വൈകിട്ട് കണ്ടെത്തിയിരുന്നു. ഇവിടെയും നിരീക്ഷണം തുടരുകയാണ്.
കർണാടകയിലെ വനമേഖലയിൽ ഇന്നലെ ഒരു കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ, മാരനെ ആക്രമിച്ച മേഖലയിലെ കേരള വനംവകുപ്പിന്‍റെ ക്യാമറയിൽ പതിഞ്ഞ കടുവയുമായി ഇതിന് സാമ്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനിടയാണ് പുൽപ്പള്ളി നഗരത്തിന് ഒന്നര കിലോമീറ്റർ അകലെയുള്ള ഏരിയ പള്ളിയിലും കടുവയെത്തിയത്. ദേവർഗദ്ദയിലെ കടുവ തന്നെയാണോ അതോ മറ്റേതെങ്കിലും കടുവയാണോ എന്ന് വ്യക്തമായിട്ടില്ല.




