ടിപ്പറിൽ നിന്ന് റോഡിലേക്ക് മണ്ണുവീണു, പിറകെ മഴയും; റോഡാകെ ചളി ആയതോടെ …

മലപ്പുറത്ത് ഹൈവേയിൽ വീണ മണ്ണിലും ചെളിയിലും തെന്നി പത്തിലേറെ ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ ടിപ്പറിൽ നിന്ന് റോഡിലേക്ക് വീണ മണ്ണാണ് ദുരന്തമായത്. റോഡിൽ മണ്ണ് വീണതിന് പിന്നാലെ മഴ പെയ്യത്തോടെ മലയോര ഹൈവേയിൽ വലിയ തോതിൽ ചളി നിറഞ്ഞു.
ഒരു കിലോ മീറ്ററിലേറെ ദൂരത്തിൽ മലയോര ഹൈവേയിൽ മങ്കുണ്ടിൽ റോഡിൽ ചളിയായി മാറിയതോടെ ഉദരംപൊയിലിലെ വൈദ്യർ ഉമ്മു സൽമക്ക് (44) ബൈക്ക് തെന്നിവീണ് കാലിന്റെ എല്ല് പൊട്ടി പരിക്കേറ്റു. കാളികാവ് മങ്കുണ്ടിലാണ് ഒരു കിലോമീറ്ററിലേറെ ദുരത്തിൽ ചെളി നിറഞ്ഞത് വാഹനാപകടങ്ങൾക്ക് കാരണമായത്.
റോഡിലൂടെ കൊണ്ടുപോകുന്നതിനിടെ റോഡിൽ മണ്ണ് വീഴുകയും ഇത് റോഡിലൂടെ ചളിയായി മാറുകയും ചെയ്തുവെന്ന് നാട്ടുകാർ പറഞ്ഞു . കാളികാവ് മങ്കുണ്ട് മുതൽ ഉദരംപൊയിലിന് സമീപം വരെ കാൽനടക്കാർക്ക് പോലും ബുദ്ധിമുട്ടാകുന്ന തരത്തിൽ ചെളി നിറഞ്ഞു.
ആധുനികരീതിയിൽ ഒന്നാം ഘട്ടം ടാറിങ് ചെയ്ത റോഡ് മിനുസമുള്ളതാണ്.
ഇതിൽ ചളിയും വെള്ളവും ചേർന്നതോടെയാണ് ബൈക്കുകൾ തെന്നിപ്പോകാനിടയായത്. പലർക്കും കൈക്കും കാലിനും പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്കിൽ നിന്ന് വീണ് നിലമ്പൂർ സ്വദേശിക്ക് ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. ഇനിയും ഒട്ടേറെ ഭാഗങ്ങളിൽ റോഡിൽ നിറയെ മണ്ണ് ചളിയും പൊടിയുമായി തങ്ങി നിൽക്കുന്നുണ്ട്.
ആളുകൾ പേടിച്ചാണ് ഇതുവഴി പോകുന്നതെന്ന് സമീപ വാസികൾ പറഞ്ഞു. പരിക്കേറ്റ പകുതിയിലേറെ പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇനിയും മഴ പെയ്താൽ റോഡിൽ വീണ്ടും അപകടങ്ങൾക്കിടയാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. അധികാരികൾ വേണ്ട നടപടി എടുക്കണമെന്നും നാട്ടുകാർ പറയുന്നു.



