‘വായിച്ചാൽ മനസ്സിലാകും, മെട്രോ അല്ല, റാപ്പിഡ് ട്രെയിൻ’…

കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് വിശദീകരണം. കഴിഞ്ഞ ദിവസം തൃശൂരിലെ പരിപാടിയില്‍ ഇതേ കാര്യം പറഞ്ഞത് വിവാദമായ പശ്ചാത്തലത്തിലാണ് കുറിപ്പ്.
2024 ഡിസംബര്‍ 22 ന് കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പങ്കുവച്ച പഴയ പോസ്റ്റ് ഉദ്ധരിച്ചാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നെടുമ്പാശ്ശേരി മുതല്‍ തൃശ്ശൂരിന്റെ ഉള്‍ പ്രദേശങ്ങള്‍ കണക്റ്റ് ചെയതു കൊണ്ട് പാലക്കാട് വരെ റാപിഡ് റെയില്‍ ട്രാന്‍സിസ് സിസ്റ്റം ആണ് വേണ്ടതെന്നാണ് താന്‍ പറഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു. പഴയ പോസ്റ്റ് വായിച്ചാല്‍ താന്‍ ഉദ്ദേശിച്ച കാര്യം വ്യക്തമാകും എന്നും കേന്ദ്ര മന്ത്രി പറയുന്നു.
തൃശൂരിനെയും ഗുരുവായൂരിനെയും ബന്ധിപ്പിച്ച് നെടുമ്പാശ്ശേരിയില്‍ നിന്നും പാലക്കാട് വരെ ഒരു റാപിഡ് റെയില്‍ ഗതാഗത സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ച നടന്നു എന്നാണ് 2024 ഡിസംബര്‍ 22 ലെ പോസ്റ്റില്‍ സുരേഷ് ഗോപി പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉടന്‍ സാധ്യതാ പഠനം ആരംഭിക്കുമെന്ന് കേരളത്തിലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉള്‍പ്പെട്ട സംഘത്തിന് കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മനോഹര്‍ ലാല്‍ ഉറപ്പുനല്‍കി. പദ്ധതി സാധ്യമായാല്‍ ഗുരുവായൂരിനും തൃശ്ശൂരിനും ഒരു നൂതനമായ യാത്രാ സംവിധാനം ലഭ്യമാകുമെന്നുമാണ് കുറിപ്പിലെ ഉള്ളടക്കം.



