മാവേലിക്കരയിൽ ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരി കച്ചവടം – MDMA യുമായി പിടിയില്‍….. 

ജിംനേഷ്യങ്ങളില്‍ വര്‍ക്കൌട്ടിനെത്തുന്ന യുവാക്കളേയും യുവതികളേയും ആദ്യം ഇയാളുടെ വീട്ടില്‍ നടത്തുന്ന പാര്‍ട്ടികള്‍ക്ക് ക്ഷണിച്ച് രാസലഹരി നല്‍കുകയും തുടര്‍ന്ന് ആവശ്യം അനുസരിച്ച് സൗജന്യമായി ലഹരി വസ്തു എത്തിച്ചു കൊടുക്കുകയും പിന്നീട് ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ വന്‍തുക വാങ്ങി വില്‍പ്പന നടത്തുകയുമാണ് ഇയാളുടെ രീതി. ഇയാളും ഈ രാസ ലഹരിക്ക് അടിമയാണ്. മലപ്പുറം, ബാംഗ്ലൂര്‍, കൊച്ചി എന്നീ നഗരങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇയാളുടെ സംഘാംഗങ്ങള്‍ ആവശ്യമനുസരിച്ച് എം.ഡി.എം.എ ഇയാള്‍ക്ക് എത്തിച്ചു നല്‍കുകയും ജിംനേഷ്യത്തിലെത്തുന്ന ചെറുപ്പക്കാര്‍ വഴിയും മറ്റു സുഹൃത്തുക്കള്‍ വഴിയും ചില്ലറ വില്‍പ്പന നടത്തുകയും ചെയ്തു വരികയായിരുന്നു.നൂറനാട് പാലമേല്‍ കൈലാസം വീട്ടില്‍ അഖില്‍ നാഥ്. ജി (31),  എന്നയാളെ ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 47.37 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു. നൂറനാട് പടനിലം ഭാഗത്ത് 2019 മുതല്‍ പവര്‍ ഹൗസ് എന്ന പേരില്‍ ജിംനേഷ്യം നടത്തി വരുന്നയാളാണ് അഖില്‍ നാഥ്. ഇയാൾ ഒരു വര്‍ഷമായി കുടശ്ശനാട്ടും ജിംനേ‍ഷ്യം നടത്തുന്നുണ്ട്. ഇയാള്‍ക്ക് ബാംഗ്ളൂരില്‍‍ നിന്നും എം.ഡി.എം.എ വാങ്ങി നല്‍കിയ നൂറനാട് വില്ലേജില്‍ പാറ്റൂര്‍ മുറിയില്‍ വെട്ടത്തയ്യത്ത് വീട്ടില്‍ വിന്‍രാജ്.ജെ (28) നെയും അറസ്റ്റ് ചെയ്തു.അഖില്‍ നാഥിന്റെയും സുഹൃത്തുക്കളുടേയും ഇടക്കിടെയുളള ബാംഗ്ലൂര്‍ എറണാകുളം യാത്രകള്‍ ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുളള ഡാന്‍സാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഒക്ടോബര്‍ 11-ാം തീയതി ഒരു യുവതിയും അഖില്‍ നാഥും രണ്ടു കൂട്ടുകാരും കൂടി ബാംഗ്ലൂര്‍ സന്ദര്‍ശനം നടത്തി പാറ്റൂര്‍ സ്വദേശിയായ വിന്‍രാജ് എന്നയാള്‍ വഴി 50 ഗ്രാം എം.ഡി.എം.എ വാങ്ങി രണ്ടു ദിവസം കഴിഞ്ഞ് നാട്ടിലേക്ക് കാറില്‍ മടങ്ങിയെത്തിയ രഹസ്യവിവരം ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന് ലഭിച്ചിരുന്നു. അതിനു ശേഷം ഡാന്‍സാഫ് സംഘം ഇയാളുടെ നീക്കങ്ങള്‍ സസൂക്ഷ്മം പരിശോധിച്ചു. ഇതിനിടയില്‍ കൊച്ചി നഗരത്തില്‍ ഇയാള്‍ കടത്തിക്കൊണ്ടുവന്ന രാസലഹരി വില്‍പ്പന നടത്താന്‍ ശ്രമിച്ചു. ആ ശ്രമം പരാജയപ്പെട്ട ശേഷം കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ പാക്കറ്റ് ജിംനേഷ്യത്തില്‍ നിന്നും വീട്ടിലേക്ക് മാറ്റി. ഇയാള്‍ ചില്ലറ ഇടപാടുകാരെ അന്വേഷിച്ചു നടക്കവേ ഇന്നലെ വൈകി 5.30 മുതല്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ എസ്.ഐ ശ്രീജിത്ത്.സി.വിയുടെ നേതൃത്വത്തിലുളള പോലീസ് സംഘവും ജില്ലാ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് അഖില്‍ നാഥിന്റെ വീട്ടില്‍ പരിശോധന നടത്തി.

പരിശോധനയില്‍ ഇയാളുടെ വീട്ടിലെ കിടപ്പുമുറിയിലെ കമ്പ്യൂട്ടര്‍ ടേബിളിനു ചുവട്ടില്‍ രഹസ്യമായി ഒട്ടിച്ചുവച്ച നിലയില്‍ 47.37 ഗ്രാം എം.ഡി.എം.എ അടങ്ങിയ പാക്കറ്റ് കണ്ടെടുക്കുകയായിരുന്നു.  പരിശോധന രാത്രി 10 മണി വരെ നീണ്ടു. ഇതിനു ശേഷം ഇയാള്‍ക്ക് ബാംഗ്ളൂരില്‍‍ നിന്നും എം.ഡി.എം.എ വാങ്ങി നല്‍കിയ വിന്‍രാജിനേയും നൂറനാട് പോലീസ് ‌ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ അറസ്റ്റ് ചെയ്തു. ഇരുവരേയും ഇന്ന് മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 2 മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത MDMA യുടെ ഉറവിടം സംബന്ധിച്ച് ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും. ഇവര്‍ ലഹരി കടത്തും വില്‍പ്പനയും വഴി ആര്‍ജ്ജിച്ച് ബിനാമി പേരിലും മറ്റും സ്വരുക്കൂട്ടിയിട്ടുളള സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടെത്താനുളള പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

ഇവരുടെ സംഘത്തില്‍ പെട്ട എല്ലാ ലഹരി ഇടപാടുകാരേയും പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയക്കെതിരേ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം. കെ ബിനു കുമാറിന്റെ മേൽനോട്ടത്തില്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഊര്‍ജ്ജിതമാക്കിയ ഓപ്പറേഷന്‍ D – Hunt പരിശോധനയിലാണ് അറസ്റ്റ് നടന്നത്.  നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍.എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്.സി.വി, ഗോപാലകൃഷ്ണന്‍.ടി.ആര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സിനു വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കലേഷ്.കെ, വിഷു.വി, രജനി.പി ജഗദീഷ്.ജെ.ഐ എന്നീ പോലീസ് ഉദ്യോഗസ്ഥരും ആലപ്പുഴ  DANSAF സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button