ലോട്ടറി നമ്പരുകൾ തെരഞ്ഞെടുക്കാൻ ചാറ്റ്ജിപിടിയുടെ സഹായം തേടി.. അടിച്ചത്…
സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ എന്തിനും ഏതിനും ചാറ്റ്ജിപിടി. അങ്ങനെയൊരു തലമുറയാണിപ്പോൾ അല്ലേ? ചാറ്റ്ജിപിടിയുടെ വാക്ക് കേട്ട് യുവതി ഭർത്താവിന് ഡിവോഴ്സ് നോട്ടിസ് അയച്ചതും, ശരീരഭാരം കുറയ്ക്കുന്നതും, പച്ചക്കറികൾ തിരഞ്ഞെടുക്കുന്നതും രോഗനിർണയത്തിനും എന്ന് വേണ്ട, എന്തിനും ഏതിനും ഒക്കെ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്ന ആളുകളെക്കുറിച്ച് നമ്മൾ ഇതിനോടകം അറിഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ യുഎസിലെ ഒരു സ്ത്രീ ലോട്ടറി ടിക്കറ്റ് എടുക്കുകയും അവർക്ക് 1,50,000 ഡോളറിന്‍റെ (ഏതാണ്ട് 1,32,28,785 രൂപ) സമ്മാനം ലഭിക്കുകയും ചെയ്തു. മിഡ്‌ലോത്തിയനിൽ നിന്നുള്ള കാരി എഡ്വേർഡ്‌സാണ് ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ വിർജീനിയ ലോട്ടറിയിൽ 1,50,000 ഡോളർ സമ്മാനം നേടിയത്.
വിർജീനിയയിലെ മിഡ്‌ലോത്തിയനിൽ താമസിക്കുന്ന കാരി എഡ്വേർഡ്സ് സെപ്റ്റംബർ 8 ലെ വിർജീനിയ ലോട്ടറി പവർബോൾ നറുക്കെടുപ്പിലാണ് വലിയ വിജയം നേടിയത്. ലോട്ടറി നമ്പറുകൾ തെരഞ്ഞെടുക്കുന്നതിനായി ഇവര്‍ ചാറ്റ്ജിപിടിയുടെ സഹായം തേടിയിരുന്നു. താന്‍ ടിക്കറ്റ് വാങ്ങിയപ്പോൾ ചാറ്റ്ജിപിടി തന്നോട് സംസാരിക്കാനും നമ്പറുകൾ നല്‍കാനും യാദൃശ്ചികമായി ആവശ്യപ്പെട്ടെന്ന് കാരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
എഐ തെരഞ്ഞെടുത്ത നമ്പറുകൾ ആദ്യത്തെ അഞ്ച് നമ്പറുകളിൽ നാലെണ്ണവും പവർബോൾ ഗെയ്മിലും യഥാര്‍ത്ഥമായി. ഇതോടെ കാരി എഡ്വേർഡ്സിന് 50,000 ഡോളര്‍ (ഏതാണ്ട് 44,09,595 രൂപ) സമ്മാനം ലഭിച്ചു. എന്നാല്‍ പവർ പ്ലേ ഓപ്ഷനായി എഡ്വേർഡ്സ് ഒരു ഡോളർ അധികം നല്‍കിയിരുന്നതിനാല്‍ അവരുടെ സമ്മാനം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഏതാണ്ട് ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയായി കാരിയുടെ സമ്മാനം ഉയർന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ലോട്ടറി എടുത്ത കാര്യം പിന്നീട് താന്‍ മറന്ന് പോയെന്നും ഒടുവില്‍ രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു മീറ്റിനിംഗിന് ഇരിക്കുമ്പോൾ തന്‍റെ ഫോണിലേക്ക് ലോട്ടറി സമ്മാനം കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് സന്ദേശം എത്തി. അതൊരു തട്ടിപ്പാണെന്നായിരുന്നു ആദ്യം തോന്നിയത്. കാരണം, എനിക്ക് ലോട്ടറി അടിക്കില്ലെന്ന് പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍, ആ സന്ദേശം സ്ഥിരീകരിച്ചപ്പോൾ താന്‍ ഞെട്ടിപ്പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം, തനിക്ക് ലഭിച്ച ഒരു കോടി മൂപ്പത്തിരണ്ട് ലക്ഷം രൂപയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കുമെന്ന് കാരി എഡ്വേർഡ് മാധ്യമങ്ങളെ അറിയിച്ചു.