കൗൺസിലർ അനിൽകുമാറിൻറെ ആത്മഹത്യയിൽ വിവാദം തുടരുന്നു; പൊലീസിനെതിരെ ആരോപണം ആവർത്തിച്ച് ബിജെപി.. നാളെ..
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കെ അനിൽകുമാറിൻറെ ആത്മഹത്യയെ ചൊല്ലി വിവാദം തുടരുന്നു. പൊലീസിൻറെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു ബിജെപി. എന്നാൽ അനിൽകുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് തമ്പാനൂർ പൊലീസിൻറെ വിശദീകരണം.അനിൽകുമാർ പ്രസിഡൻറായിരുന്ന ഫാം ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ.തൻറെ മരണാനന്തര ചടങ്ങിനായി പതിനായിരം രൂപ അനിൽകുമാർ മാറ്റിവെച്ചിരുന്നു. ആത്മഹത്യ ചെയ്ത മുറിയിലെ മേശപ്പുറത്ത് കവറിലായിരുന്നു പണം. ആറുകോടിയുടെ ബാധ്യതയാണ് സൊസൈറ്റിക്കുള്ളത്. ആരും സഹായിക്കില്ലെന്നും താൻ തനിച്ചായെന്നുമായിരുന്നു ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.
അനിൽകുമാറിൻറെ മരണത്തിൽ സിപിഎം ബിജെപി നേതൃത്വത്തെ പഴിക്കുമ്പോൾ പൊലീസിനെതിരെയാണ് ബിജെപിയുടെ ആരോപണം. പൊലീസിനെ ഉപയോഗിച്ച് സിപിഎം അനിൽകുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. നിക്ഷേപകരോട പാർട്ടി നേതാക്കൾ തന്നെ നേരിട്ട് കണ്ടു സാവകാശം തേടിയിരുന്നതാണെന്നും നേതൃത്വം പറയുന്നു.സിപിഎം മുട്ടത്തറ വാർഡ് കൗൺസിലർ അഴിമതിയിൽ കുരുങ്ങിയപ്പോൾ പൊലീസിനെ ഉപയോഗിച്ച് അനിലിനെ കുരുക്കാൻ നോക്കിയെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് കരമന ജയൻ ആരോപിച്ചു. പണം ഇന്നലെ എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പ്രസിഡൻറ് കരമന ജയൻ ആരോപിച്ചു.